യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ. ഷെഹബാസിന്റെ പരാമർശങ്ങളെ ‘അസംബന്ധ നാടകങ്ങൾ’ എന്ന് വിശേഷിപ്പിച്ച ഇന്ത്യ’ ഒരു നാടകത്തിനും യാഥാർത്ഥ്യങ്ങളെ മറച്ചുവയ്ക്കാനാവില്ലെന്നും വ്യക്തമാക്കി. നടത്തിയ നയതന്ത്രജ്ഞ പെറ്റൽഗഹ്ലോട്ടാണ് ഇന്ത്യയുടെ ശബ്ദമായി മാറിയത്. പാകിസ്താന്റെ വിദേശനയത്തിന്റെ കാതലായ ഭീകരവാദത്തെ വീണ്ടും മഹത്വവൽക്കരിക്കുന്ന കാഴ്ചയാണ് അസംബ്ലിയിൽ കണ്ടതെന്ന് വിമർശിച്ചു.
ഒരു നാടകത്തിനും എത്ര വലിയ നുണകൾക്കും വസ്തുതകളെ മറച്ചുവെക്കാനാവില്ല. ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ക്രൂരമായി കൊലപ്പെടുത്തിയ ‘റെസിസ്റ്റൻസ് ഫ്രണ്ട്’ എന്ന പാകിസ്താൻ സ്‌പോൺസർ ചെയ്യുന്ന ഭീകരസംഘടനയെ, 2025 ഏപ്രിൽ 25-ന് യുഎൻ രക്ഷാസമിതിയിൽ വെച്ച് സംരക്ഷിക്കാൻ ശ്രമിച്ച അതേ പാകിസ്താനാണ് ഇതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.
വർഷങ്ങളായി ഭീകരവാദത്തെ വളർത്തുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഒരു രാജ്യം ഇത്രയും വിചിത്രമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ അത്ഭുതമില്ല. ഒസാമ ബിൻ ലാദനെ ഒരു പതിറ്റാണ്ടോളം സംരക്ഷിക്കുകയും അതേ സമയം ഭീകരവാദത്തിനെതിരായ യുദ്ധത്തിൽ പങ്കാളിയായി അഭിനയിക്കുകയും ചെയ്ത രാജ്യമാണിത്. തങ്ങൾ പതിറ്റാണ്ടുകളായി ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് അവരുടെ മന്ത്രിമാർ അടുത്തിടെ സമ്മതിച്ച കാര്യവും ഈ വേളയിൽ ഓർക്കണം.ഈ ഇരട്ടത്താപ്പ് അതിന്റെ പ്രധാനമന്ത്രിയുടെ തലത്തിൽ പോലും തുടരുന്നതിൽ ഒട്ടും അതിശയിക്കേണ്ടതില്ലെന്നും പെറ്റൽ ഗഹ്ലോട്ട് കൂട്ടിച്ചേർത്തു.
യുഎൻ അന്താരാഷ്ട്ര വേദിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പാകിസ്താൻ പുകഴ്ത്തിയിരുന്നു. ഇന്ത്യ -പാക് വെടിനിർത്തൽ സാധ്യമാക്കിയത് പ്രസിഡന്റ് ഡോണൾഡ് ട്രംപാണെന്നും അദ്ദേഹത്തിന്റെ ധീരമായ ഇടപെടൽ യുദ്ധം അവസാനിപ്പിച്ചു എന്നുമാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് യുഎന്നിൽ പ്രസ്താവന നടത്തിയത്.
വിജയിച്ചത് പാക് സൈന്യമെന്നും പ്രധാനമന്ത്രി അവകാശ വാദമുന്നയിച്ചു. ട്രംപിനെ നൊബേൽ സമ്മാനത്തിന് പാകിസ്താൻ നാമനിർദേശം ചെയ്തു. ഈ പുരസ്‌കാരത്തിന് ഏറ്റവും അർഹനായ വ്യക്തിയാണെന്നും ഷെഹബാസ് ഷെരീഫ് അവകാശപ്പെട്ടു.
പാക് പ്രധാനമന്ത്രി മുഹമ്മദ് ഷെഹബാസ് ഷെരീഫും ഫീൽഡ് മാർഷൽ സയ്യിദ് ആസിം മുനീറും ഇന്ന് ഓവൽ ഓഫീസിൽ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Discussion about this post