ലോകഃ ചാപ്റ്റർ 1-ചന്ദ്ര സിനിമയുമായി ബന്ധപ്പെട്ട് നടി റിമ കല്ലിങ്കൽ നടത്തിയ പരാമർശത്തിന് പരോക്ഷ മറുപടിയുമായി നിർമ്മാതാവും നടനുമായ വിജയ് ബാബു. ലോക പോലുള്ള ചിത്രങ്ങളുണ്ടാവുന്നതിന് ഇടമൊരുക്കിയത് തങ്ങളാണെന്നായിരുന്നു റിമയുടെ പരാമർശം ഇതിന് ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ അടുത്തിടെവരെ മലയാളത്തിൽ ഇറങ്ങിയ ചില സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളുടെ ലിസ്റ്റ് നിരത്തിയാണ് വിജയ് ബാബുവിന്റെ മറുപടി. ഈ ചിത്രങ്ങളുടെ ഒന്നും ക്രെഡിറ്റ് അടിച്ചെടുക്കാൻ ആരും വരാത്തത്തിൽ ദൈവത്തിന് നന്ദിയെന്ന് വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.
‘വൈശാലി, ഉണ്ണിയാർച്ച, കടത്തനാട്ട് മാക്കം, കള്ളിച്ചെല്ലമ്മ, അവളുടെ രാവുകൾ, ആദാമിന്റെ വാരിയെല്ല്, നീലത്താമര, പഞ്ചാഗ്‌നി, എന്റെ സൂര്യപുത്രിക്ക്, ആകാശദൂത്, ഇൻഡിപെൻഡൻസ്, എൽസമ്മ എന്ന ആൺകുട്ടി, നന്ദനം, ചിന്താവിഷ്ടയായ ശ്യാമള, അച്ചുവിന്റെ അമ്മ, കളിമണ്ണ്, ഹൗ ഓൾഡ് ആർ യു, പിന്നെ സ്വന്തം 22 ഫീമെയിൽ കോട്ടയം തുടങ്ങിയ ചിത്രങ്ങളുടെ ക്രെഡിറ്റൊന്നും ആരും കൊണ്ടുപോകാത്തതിൽ ദൈവത്തിന് നന്ദി. മലയാളം എക്കാലത്തും മികച്ച സ്ത്രീകേന്ദ്രിത സിനിമകൾ സമ്മാനിച്ചിട്ടുണ്ട്. കാലം മാറുകയും ഒടിടിയുടെ വരവോടെ പുതിയ പ്രേക്ഷകരെ കിട്ടി വലിയ ഉയരങ്ങളിലെത്തുകയും ചെയ്തതോടെ നമ്മൾ ആഗോള നിലവാരത്തിലുള്ള ഉള്ളടക്കം നിർമിക്കാൻ തുടങ്ങി. അത് ലളിതവും വ്യക്തവുമാണ്. ആ സ്പേസ് കണ്ടെത്തി ചിത്രം പ്രാവർത്തികമാക്കിയതിന്റെ പൂർണ്ണ ക്രെഡിറ്റ് ലോകയുടേയും വേഫെററിന്റേയും ടീമിന് മാത്രമാണ്’, എന്നായിരുന്നു വിജയ് ബാബുവിന്റെ കുറിപ്പ്.
പാർവതി, ദർശന പോലുള്ള നടിമാർക്കും അർഹതപ്പെട്ടതാണ് ലോകയുടെ വിജയ ക്രെഡിറ്റ് എന്ന് നടി നൈല ഉഷ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെ, ഇത്തരം സ്ത്രീ കേന്ദ്രീകൃത സിനിമകൾ വരാനുള്ള സ്‌പേസ് ഉണ്ടാക്കിയത് തങ്ങളാണെന്ന് റിമ കല്ലിങ്കൽ അഭിപ്രായപ്പെട്ടതോടെയാണ് വിജയ് ബാബു മറുപടിയുമായി രംഗത്തെത്തിയത്.
‘ലോകയുടെ ക്രെഡിറ്റ് ടീമിന് അവകാശപ്പെട്ടതാണ്. എന്നാൽ, ഞങ്ങൾ തുടങ്ങിവെച്ച സംവാദങ്ങൾ ചിത്രത്തിന് ഇടം സൃഷ്ടിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്. ഞങ്ങൾ സംസാരിച്ചതുകൊണ്ടല്ല. ഞങ്ങൾ സംസാരിക്കുമ്പോൾ തിരിച്ചുസംസാരിക്കുന്നു. ഞങ്ങൾ ആ സ്പേസ് ഉണ്ടാക്കി. ഞങ്ങൾ ഉണ്ടാക്കി എന്നുപോലും പറയാൻ എനിക്ക് താത്പര്യമില്ല. അതുപോലൊന്നിന് ഒരുവേദി ഞങ്ങളുണ്ടാക്കി’, എന്നായിരുന്നു റിമയുടെ വാക്കുകൾ.
Discussion about this post