ഇസ്ലാമാബാദ് : പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ് പുതിയ വനിതാ വിഭാഗം ആരംഭിക്കുന്നു. തങ്ങളുടെ ആദ്യ വനിതാ വിഭാഗത്തിന് ‘ജമാഅത്ത്-ഉൽ-മോമിനാത്ത്’ എന്ന് പേര് നൽകിയതായി ഭീകരസംഘടന പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ജെയ്‌ഷ്-ഇ-മുഹമ്മദ് മേധാവി മൗലാന മസൂദ് അസറിന്റെ പേരിൽ പുറത്തിറക്കിയ കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറിൽ ഭർത്താവ് കൊല്ലപ്പെട്ട മസൂദ് അസറിന്റെ സഹോദരി ആയിരിക്കും ഭീകര സംഘടനയുടെ വനിതാ വിഭാഗത്തിന് നേതൃത്വം നൽകുക. പുതിയ യൂണിറ്റിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയ ഒക്ടോബർ 8 ബുധനാഴ്ച പാകിസ്ഥാനിലെ ബഹവൽപൂരിലെ മർകസ് ഉസ്മാൻ-ഒ-അലിയിൽ ആരംഭിച്ചു. ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ പ്രചാരണ മാധ്യമമായ അൽ-ഖലം മീഡിയ ആണ് വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
മസൂദിന്റെ സഹോദരി സാദിയ അസ്ഹർ നേതൃത്വം നൽകുന്ന ‘ജമാഅത്ത്-ഉൽ-മോമിനാത്ത്’ ജെയ്‌ഷെ മുഹമ്മദിന്റെ കമാൻഡർമാരുടെ ഭാര്യമാരെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളെയും ആണ് ലക്ഷ്യമിടുന്നത്. മെയ് 7 ന് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം ജെയ്‌ഷെ മുഹമ്മദിന്റെ മർകസ് സുബ്ഹാനള്ള ബേസ് ആക്രമിച്ചപ്പോഴാണ് മസൂദ് അസ്ഹറിന്റെ സഹോദരിയുടെ ഭർത്താവ് യൂസഫ് കൊല്ലപ്പെട്ടിരുന്നത്. മുൻകാലങ്ങളിൽ സ്ത്രീകൾ സായുധ ജിഹാദിൽ ഏർപ്പെടുന്നതിനോ യുദ്ധരംഗത്ത് പങ്കെടുക്കുന്നതിനോ വിലക്ക് ഏർപ്പെടുത്തിയിരുന്ന ജെയ്‌ഷെ മുഹമ്മദിന്റെ ഈ പുതിയ നീക്കം ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള നയപരിഷ്കരണം ആയാണ് സൂചിപ്പിക്കപ്പെടുന്നത്. പാകിസ്താനി സ്ത്രീകളെയും പെൺകുട്ടികളെയും രംഗത്തിറക്കി ഇന്ത്യക്കെതിരായ ആക്രമണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനും ആണ് സംഘടന ലക്ഷ്യമിടുന്നത്.
Discussion about this post