അബുദാബി : ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണു. വെള്ളിയാഴ്ച ദുബായ് എയർഷോയിൽ പറത്തിയ തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ എംകെ-1) ആണ് തകർന്നു വീണത്. അപകടത്തിൽ പൈലറ്റിന് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്ന് ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു.
തേജസ് യുദ്ധവിമാനത്തിന്റെ അപകടത്തിൽ ഇന്ത്യൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള രണ്ടാമത്തെ എൽസിഎ തേജസ് അപകടമാണിത്. 2024 മാർച്ച് 12 ന് രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപം ഒരു സിംഗിൾ എഞ്ചിൻ തേജസ് യുദ്ധവിമാനം തകർന്നുവീണിരുന്നു. എങ്കിലും ആ സംഭവത്തിൽ പൈലറ്റ് സുരക്ഷിതമായി ഇജക്ട് ചെയ്യപ്പെട്ടു.
ദുബായ് എയർ ഷോയിൽ തകർന്ന വിമാനം തേജസ് മാർക്ക് 1എ ആണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് തദ്ദേശീയമായി നിർമ്മിച്ച വിമാനമാണിത്. 2,200 കിലോമീറ്റർ വേഗതയിൽ പറക്കാനും ഏകദേശം ഒമ്പത് ടൺ ഭാരമുള്ള ആയുധങ്ങൾ വഹിക്കാനും കഴിയും. 1983 ൽ ആണ് ഇന്ത്യ തേജസ് യുദ്ധവിമാനം നിർമ്മിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിരുന്നത്.








