ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം ഇന്ത്യയുമായുള്ള ബന്ധത്തിലുണ്ടായ വിള്ളലുകൾ പരിഹരിക്കാൻ നിർണ്ണായക നീക്കങ്ങളുമായി പുതിയ ബിഎൻപി (BNP) സർക്കാർ. ബംഗ്ലാദേശ് സൈനിക രഹസ്യാന്വേഷണ വിഭാഗമായ ഡിജിഎഫ്‌ഐ (DGFI) മേധാവി മേജർ ജനറൽ മുഹമ്മദ് കൈസർ റാഷിദ് ചൗധരി അതീവ രഹസ്യമായി ഡൽഹി സന്ദർശിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചികിത്സാ ആവശ്യങ്ങൾക്കായി എന്ന വ്യാജേന നടത്തിയ ഈ സന്ദർശനത്തിൽ ഭാരതത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’ (R&AW) തലവൻ പരാഗ് ജെയിൻ, മിലിട്ടറി ഇൻ്റലിജൻസ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ ആർ.എസ്. രാമൻ എന്നിവരുമായി അദ്ദേഹം നിർണ്ണായക ചർച്ചകൾ നടത്തി. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള താൽക്കാലിക ഭരണകൂടത്തിന് ശേഷം ബംഗ്ലാദേശിൽ അധികാരമേറ്റ താരീഖ് റഹ്മാൻ സർക്കാർ ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
യൂനുസ് ഭരണകൂടത്തിന് കീഴിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ വഷളായിരുന്നു. ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളും മുജീബുർ റഹ്മാന്റെ ചരിത്രം മായ്ച്ചു കളയാനുള്ള നീക്കങ്ങളും ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. എന്നാൽ ഖാലിദ സിയയുടെ മരണത്തിന് പിന്നാലെ ബിഎൻപിയുടെ നേതൃത്വമേറ്റെടുത്ത താരീഖ് റഹ്മാനുമായി നയതന്ത്ര ചാനലുകൾ തുറന്നിടാൻ ഇന്ത്യ ശ്രദ്ധിച്ചു. താരീഖ് റഹ്മാൻ പ്രധാനമന്ത്രിയായി അധികാരമേറ്റ ചടങ്ങിലേക്ക് ലോക്‌സഭാ സ്പീക്കർ ഓം ബിർളയെയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയെയും അയച്ചതിലൂടെ കൃത്യമായ സന്ദേശമാണ് ഇന്ത്യ നൽകിയത്. പരസ്പര ബഹുമാനത്തോടെ മാത്രമേ ഇരുരാജ്യങ്ങൾക്കും മുന്നോട്ട് പോകാനാകൂ എന്ന് ബംഗ്ലാദേശ് തിരിച്ചറിഞ്ഞതിന്റെ ഫലമാണ് ഈ രഹസ്യ കൂടിക്കാഴ്ച.
കഴിഞ്ഞ 18 മാസമായി മരവിച്ചു കിടന്ന രഹസ്യാന്വേഷണ കൈമാറ്റങ്ങൾ പുനരാരംഭിക്കാൻ ചർച്ചയിൽ ധാരണയായി. ഇരുരാജ്യങ്ങളുടെയും മണ്ണ് പരസ്പര വിരുദ്ധമായ പ്രവർത്തനങ്ങൾക്കോ ഭീകരവാദത്തിനോ വിട്ടുനൽകില്ലെന്ന് സൈനിക ഉദ്യോഗസ്ഥർ ഉറപ്പുനൽകി. ഹസീനയെ വിട്ടുനൽകണമെന്ന യൂനുസ് സർക്കാരിന്റെ ആവശ്യം ഇന്ത്യ അവഗണിച്ചെങ്കിലും, പുതിയ ബിഎൻപി സർക്കാർ നയതന്ത്ര തർക്കങ്ങൾ പരിഹരിക്കാനാണ് മുൻഗണന നൽകുന്നത്. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഖലീലുർ റഹ്മാനെ വിദേശകാര്യ മന്ത്രിയായി നിലനിർത്തിയത് വിദേശനയത്തിലെ തുടർച്ച ഉറപ്പാക്കാനാണ്. അയൽരാജ്യത്തെ രാഷ്ട്രീയ മാറ്റങ്ങൾക്കിടയിലും ദേശീയ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ ബംഗ്ലാദേശുമായി പുതിയൊരു അധ്യായം തുടങ്ങാനാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്.








