പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട തർക്കത്തിൽ സംസ്ഥാന സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും ഹർജിക്കാർക്കും സുപ്രീം കോടതിയുടെ അതിശക്തമായ താക്കീത്. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തത് പരിശോധിക്കാൻ കോടതി നിയോഗിച്ച ജുഡീഷ്യൽ ഓഫീസർമാരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തതിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പൊട്ടിത്തെറിച്ചത്. “ജുഡീഷ്യൽ ഓഫീസർമാരെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടരുത്! അവർ ഇതിലും കൂടുതൽ എന്ത് ത്യാഗമാണ് ചെയ്യേണ്ടത്? ബംഗാളിലെ വോട്ടർമാരുടെ പരാതികൾ തീർപ്പാക്കാൻ അവർ ഓവർടൈം ജോലി ചെയ്യുകയാണ്. ഇത് ഞാൻ വെച്ചുപൊറുപ്പിക്കില്ല” – ചീഫ് ജസ്റ്റിസ് തുറന്നടിച്ചു.
ബംഗാളിലെ പ്രത്യേക തീവ്ര പരിഷ്കരണ (SIR) നടപടികളുടെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരുകൾ ഒഴിവാക്കിയതാണ് വിവാദത്തിന് അടിസ്ഥാനം. ഇതേക്കുറിച്ച് അന്വേഷിക്കാൻ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള ജുഡീഷ്യൽ ഓഫീസർമാരെയാണ് കോടതി നിയോഗിച്ചത്. ഇവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള പുതിയ അപേക്ഷകൾ എത്തിയതാണ് കോടതിയെ ചൊടിപ്പിച്ചത്. ഹർജിക്കാർക്കും ഭരണകൂടത്തിനും ഒരുപോലെ ദുരുദ്ദേശ്യമുണ്ടെന്ന് കോടതി സംശയിച്ചു. തൃണമൂൽ എംപിയും അഭിഭാഷകനുമായ കല്യാൺ ബാനർജി, സീനിയർ അഡ്വക്കേറ്റ് മേനക ഗുരുസ്വാമി എന്നിവർക്ക് അപേക്ഷയെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞതോടെ ആരാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു.
പരാതികൾ പരിഹരിക്കാൻ സ്വതന്ത്രമായ സംവിധാനം വേണമെന്ന ആവശ്യത്തെത്തുടർന്ന്, വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ജഡ്ജിമാരും അടങ്ങുന്ന ‘അപ്പീൽ ട്രൈബ്യൂണലുകൾ’ രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ഇതിനായി ജഡ്ജിമാരെ ശുപാർശ ചെയ്യാൻ നിർദ്ദേശിച്ചു. ജുഡീഷ്യൽ ഓഫീസർമാർ തള്ളിക്കളയുന്ന പരാതികൾ ഈ ട്രൈബ്യൂണലിന് മുൻപാകെ വോട്ടർമാർക്ക് സമർപ്പിക്കാം. ഇവരുടെ തീരുമാനങ്ങൾ ഭരണപരമായോ എക്സിക്യൂട്ടീവ് തലത്തിലോ ചോദ്യം ചെയ്യാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. ട്രൈബ്യൂണലിന്റെ മുഴുവൻ ചിലവുകളും തിരഞ്ഞെടുപ്പ് കമ്മീഷൻ വഹിക്കണം. പത്ത് ലക്ഷത്തിലധികം പരാതികൾ ലഭിച്ച സാഹചര്യത്തിൽ, പരാതികൾ തീർപ്പാക്കിയവരുടെ സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിക്കാനും കോടതി അനുമതി നൽകി.











