ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരായ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിയുടെ പഴയകാല പെരുമാറ്റങ്ങളെ പരിഹസിച്ച് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. പ്രതിപക്ഷ നേതാവ് തന്റെ പെരുമാറ്റത്തിൽ ഒട്ടും ഗൗരവം കാണിക്കുന്നില്ലെന്ന് ആരോപിച്ച റിജിജു, 2018-ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചതും പിന്നീട് സീറ്റിലിരുന്ന് കണ്ണ് ചിമ്മിക്കാണിച്ചതും ചർച്ചയിൽ പരാമർശിച്ചു.
“പ്രധാനമന്ത്രിയെ വന്ന് കെട്ടിപ്പിടിക്കുകയും പിന്നീട് സ്വന്തം സീറ്റിൽ പോയിരുന്ന് സഹപ്രവർത്തകരെ നോക്കി കണ്ണടച്ച് കാണിക്കുകയും ചെയ്യുന്ന ഒരു നേതാവിനെ താൻ ഇതുവരെ കണ്ടിട്ടില്ല” എന്നായിരുന്നു റിജിജുവിന്റെ പരിഹാസം. സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റിൽ സംസാരിക്കാൻ തനിക്ക് ആരുടെയും അനുവാദം വേണ്ട എന്ന് ഗൗരവ് ഗോഗ്‌ഗി പറഞ്ഞതിനെ റിജിജു വിമർശിച്ചു. സഭയിൽ സ്പീക്കർക്ക് മുകളിലാണ് തങ്ങളെന്ന് ചിലർ വിശ്വസിക്കുന്നുവെന്നും അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു
മുഗൾ ചക്രവർത്തി ബഹദൂർ ഷാ സഫറിനെക്കുറിച്ച് മുസ്താർ ഖൈരാബാദി എഴുതിയ കവിതാ ശകലവുമായാണ് റിജിജു പ്രസംഗം അവസാനിപ്പിച്ചത്. ആർക്കും പ്രയോജനമില്ലാത്ത, ആരുടെയും കണ്ണിലുണ്ണി അല്ലാത്ത വെറുമൊരു “പിടി മണ്ണ്” എന്ന അർത്ഥം വരുന്ന വരികളിലൂടെയാണ് അദ്ദേഹം പ്രതിപക്ഷത്തെ പരിഹസിച്ചത്.
കഴിഞ്ഞ 12 വർഷമായി നരേന്ദ്ര മോദിക്ക് മുന്നിൽ തലകുനിക്കാൻ വിസമ്മതിച്ച ഏക വ്യക്തി രാഹുൽ ഗാന്ധിയാണെന്നും അത് ദഹിക്കാത്തത് കൊണ്ടാണ് ബിജെപി ഇത്തരത്തിൽ പെരുമാറുന്നതെന്നും രാഹുൽ ഗാന്ധിയുടെ സഹോദരിയും എം.പി.യുമായ പ്രിയങ്ക വാദ്ര പറഞ്ഞു.











