പശ്ചിമേഷ്യയിൽ ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം മുറുകുന്നതിനിടെ കടുത്ത ഇന്ധന പ്രതിസന്ധിയിലകപ്പെട്ട് പാകിസ്താൻ. രാജ്യം കടുത്ത ഊർജ്ജ നിയന്ത്രണത്തിലേക്ക് നീങ്ങുകയാണെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഗോള എണ്ണ വിതരണ ശൃംഖല തടസ്സപ്പെട്ടതോടെ ഇന്ധനം ലാഭിക്കുന്നതിനായി സ്കൂളുകൾ അടച്ചിടാനും സർക്കാർ ഉദ്യോഗസ്ഥരുടെ ഇന്ധന അലവൻസ് വെട്ടിക്കുറയ്ക്കാനും സർക്കാർ തീരുമാനിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കപ്പലുകളുടെ നീക്കം തടസ്സപ്പെട്ടത് പാകിസ്താൻ സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ രാജ്യത്തെ ഇന്ധനവിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർദ്ധനവും സർക്കാർ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച് മാർച്ച് 16 മുതൽ രണ്ടാഴ്ചത്തേക്ക് പാകിസ്താനിലെ എല്ലാ സ്കൂളുകളും അടഞ്ഞുകിടക്കും. സർവ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉടനടി ഓൺലൈൻ ക്ലാസുകളിലേക്ക് മാറണം. സർക്കാർ വകുപ്പുകൾക്ക് നൽകുന്ന ഇന്ധന അലവൻസിൽ 50 ശതമാനത്തിന്റെ കുറവാണ് അടുത്ത രണ്ട് മാസത്തേക്ക് വരുത്തിയിരിക്കുന്നത്. സർക്കാർ ഓഫീസുകൾ ആഴ്ചയിൽ നാല് ദിവസം മാത്രമേ പ്രവർത്തിക്കൂ. പകുതിയോളം ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണം. ബാങ്കുകളെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തിന് പുറത്ത് നടക്കുന്ന ഒരു യുദ്ധത്തിന്റെ പേരിൽ സ്വന്തം രാജ്യത്തെ സ്കൂളുകൾ അടച്ചിടേണ്ടി വരുന്ന ഗതികേടിലാണ് പാകിസ്ഥാൻ ഇപ്പോൾ.
പെട്രോൾ വിലയിൽ ഒറ്റയടിക്ക് 55 പാകിസ്ഥാൻ രൂപയുടെ വർദ്ധനവാണ് (ഏകദേശം 18 ഇന്ത്യൻ രൂപ) വരുത്തിയിരിക്കുന്നത്. പാകിസ്ഥാൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വർദ്ധനവാണിത്. ഹൈസ്പീഡ് ഡീസലിന് ലിറ്ററിന് 20 ശതമാനത്തോളം വില കൂടി 335.86 രൂപയായി. യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം കാരണം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം തടസ്സപ്പെട്ടതാണ് പാകിസ്താനെ ഇത്ര വലിയ പ്രതിസന്ധിയിലാക്കിയത്. വീഡിയോ വൈറലായതോടെ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ പാകിസ്താൻ്റെ അവസ്ഥയെ പരിഹസിച്ചും ആശങ്കപ്പെട്ടും രംഗത്തെത്തി. ഒരു യുദ്ധത്തിലും ഭാഗമല്ലാത്ത പാകിസ്താൻ എണ്ണവില കാരണം വിറങ്ങലിച്ചു നിൽക്കുന്ന കാഴ്ചയാണിതെന്ന് പലരും കുറിച്ചു. പാകിസ്താൻ്റെ സാമ്പത്തിക നില കൂടുതൽ പതാളത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.












