തിരുവനന്തപുരം : കേരള സർവകലാശാലയിൽ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച. മുൻവർഷത്തെ അതേ ചോദ്യപേപ്പർ ആണ് ഇത്തവണയും ബി.എസ്.സി ബിരുദ വിദ്യാർത്ഥികളുടെ പരീക്ഷയ്ക്ക് നൽകിയത്. ബി.എസ്.സി ബോട്ടണിയിലെ അഞ്ചാം സെമസ്റ്റർ പരീക്ഷയിൽ ആണ് ഈ ഗുരുതര വീഴ്ച സംഭവിച്ചത്.
ഇന്നലെ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥികൾക്കാണ് കേരള സർവകലാശാലയിൽ നിന്നും ഈ അനുഭവം നേരിട്ടത്. എൻവയൺമെൻ്റൽ സ്റ്റഡീസ് വിഷയത്തിന്റെ പരീക്ഷയിലാണ് 2024 ൽ അച്ചടിച്ച ചോദ്യപേപ്പർ അതേപടി ആവർത്തിച്ച് നൽകിയത്. 2024 ഡിസംബറിലെ ചോദ്യപേപ്പറിലെ 35 ചോദ്യങ്ങളും അതേപടി ആവർത്തിച്ചിട്ടുണ്ട്.
സംഭവം ശ്രദ്ധയിൽ പെട്ടതോടെ പരീക്ഷ കൺട്രോളർ അധികൃതരോടെ വിശദീകരണം തേടിയിട്ടുണ്ട്.
കഴിഞ്ഞദിവസം കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർത്ഥികൾക്കും ഇതേ ദുരനുഭവം ഉണ്ടായിരുന്നു. കാലിക്കറ്റ് സർവകലാശാലയിലും മുൻവർഷത്തെ ചോദ്യപേപ്പർ അതേപടി ആവർത്തിച്ച് നൽകുകയായിരുന്നു. നാലാം വർഷ സൈക്കോളജി ചോദ്യപേപ്പറാണ് കാലിക്കറ്റ് സർവകലാശാലയിൽ ആവർത്തിച്ചത്. അന്വേഷണത്തിനുശേഷം ഈ പരീക്ഷകൾ റദ്ദാക്കാനാണ് സാധ്യത എന്നുള്ളത് വിദ്യാർത്ഥികൾക്ക് വീണ്ടും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്.









Discussion about this post