ടെൽ അവീവ് : ഗാസയിലെ 37 എൻജിഒകളെ നിരോധിക്കുമെന്ന് ഇസ്രായേൽ. ജീവനക്കാരെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ആവശ്യപ്പെടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്ത 37 സഹായ സംഘടനകളെ ജനുവരി 1 മുതൽ ഗാസയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് നിരോധിക്കുമെന്നാണ് ഇസ്രായേൽ വ്യക്തമാക്കിയിരിക്കുന്നത്. വിവരങ്ങൾ സമർപ്പിക്കാനുള്ള എൻജിഒകളുടെ സമയപരിധി ബുധനാഴ്ച അർദ്ധരാത്രി അവസാനിക്കുന്നതോടെ നിരോധനം പ്രാബല്യത്തിൽ വരും.
തീവ്രവാദത്തിൽ ഏർപ്പെട്ടിരിക്കുന്നതായോ ഹമാസുമായി ബന്ധമുള്ളതായോ കണ്ടെത്തിയിരിക്കുന്ന ജീവനക്കാർ ഉൾപ്പെടുന്ന എൻജിഒകളെ ആണ് ഇസ്രായേൽ നിരോധിക്കുന്നത്. ഈ 37 എൻജിഒകളിൽ ഇന്റർനാഷണൽ മെഡിക്കൽ ചാരിറ്റിയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (എംഎസ്‌എഫ്) ഉൾപ്പെടുന്നുണ്ട്. പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകളായ ഇസ്ലാമിക് ജിഹാദ്, ഹമാസ് എന്നിവയുമായി ബന്ധമുള്ള രണ്ട് സ്റ്റാഫ് അംഗങ്ങളെയാണ് ഈ സംഘടന നിയമിച്ചിരിക്കുന്നതെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്.
നോർവീജിയൻ റെഫ്യൂജി കൗൺസിൽ, വേൾഡ് വിഷൻ ഇന്റർനാഷണൽ, കെയർ, ഓക്സ്ഫാം എന്നിവ പട്ടികയിലുള്ള മറ്റ് സംഘടനകളാണ്. ഭീകരതയെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിക്കുന്ന സംഘടനകൾ പലസ്തീൻ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നത് തടയുന്നതിനാണ് പുതിയ നിയന്ത്രണങ്ങൾ എന്ന് ഇസ്രായേൽ വ്യക്തമാക്കി. അതേസമയം ഈ തീരുമാനത്തിനെതിരെ ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും വിമർശനം ഉന്നയിച്ചിട്ടുണ്ട്.









Discussion about this post