കൊൽക്കത്ത : മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിൽ നിന്ന് സ്വാതന്ത്ര്യസമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹോദരപൗത്രനായ ചന്ദ്ര കുമാർ ബോസ് രാജിവെച്ചു. പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് താൻ ഉടനടി രാജിവെക്കുകയാണെന്ന് വ്യക്തമാക്കി പാർട്ടി അധ്യക്ഷ മമത ബാനർജിക്ക് അദ്ദേഹം രാജി അയച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് കത്തിൽ ഔദ്യോഗികമായി വ്യക്തമാക്കിയെങ്കിലും, നിലവിലെ പാർട്ടിയുടെ പ്രവർത്തനരീതികളോടുള്ള കടുത്ത വിയോജിപ്പാണ് ഈ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാല് മാസം മുൻപ് മാത്രമാണ് ബിജെപി വിട്ട അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തത്.
രാജിക്കത്തിന് തൊട്ടുമുമ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ചന്ദ്ര കുമാർ ബോസ് പങ്കുവെച്ച കുറിപ്പ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് ഇപ്പോൾ ആവശ്യം ‘ചെരുപ്പുതാങ്ങികളെയും’ ചാഞ്ചാട്ടക്കാരെയുമാണെന്നും, ജനക്ഷേമത്തിന് വിരുദ്ധമായ നയങ്ങളാണെങ്കിൽ പോലും പാർട്ടിയുടെ നിർദ്ദേശങ്ങൾ കണ്ണടച്ച് അനുസരിക്കാൻ നേതാക്കൾ നിർബന്ധിതരാകുന്നുവെന്നും അദ്ദേഹം കുറിച്ചു. നേതാജിയുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന കരുത്തുറ്റ ഭാരത സങ്കൽപ്പത്തിൽ നിന്ന് ഇന്നത്തെ രാഷ്ട്രീയ വ്യവസ്ഥിതിയും നേതാക്കളും ഏറെ അകലെയാണെന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു. തൃണമൂൽ കോൺഗ്രസ് മതേതര രാഷ്ട്രീയം ഉയർത്തിപ്പിടിക്കുമെന്ന വിശ്വാസത്തിലാണ് താൻ മുൻപ് പാർട്ടിയിൽ ചേർന്നതെന്നും എന്നാൽ ആ തീരുമാനത്തിലും നിരാശനാകേണ്ടി വന്നെന്നും അദ്ദേഹം തുറന്നടിച്ചു.
നേതാജിയുടെ ജ്യേഷ്ഠൻ ശരത് ചന്ദ്രബോസിന്റെ പൗത്രനും മുൻ എംപിയും പ്രമുഖ അഭിഭാഷകനുമായ അമിയ നാഥ് ബോസിന്റെ മകനുമായ ചന്ദ്ര കുമാർ ബോസ് 2016-ലാണ് ബിജെപിയിലൂടെ സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 2016-ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. എന്നാൽ നേതാജിയുടെ പ്രത്യയശാസ്ത്രം മുന്നോട്ടുകൊണ്ടുപോകുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് 2023-ൽ ബിജെപി വിട്ട അദ്ദേഹം, അന്ന് ബിജെപിയിൽ ചേർന്നത് ഒരു വലിയ ‘തെറ്റായിരുന്നു’ എന്നും തുറന്നുപറഞ്ഞിരുന്നു.












