ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ അമേരിക്കയുടെ വൻ സൈനിക നീക്കം. വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും യുഎസ് സൈന്യം പിടികൂടി രാജ്യം കടത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെയാണ് നിർണ്ണായക നീക്കം നടന്നത്.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് ഈ വിവരം പുറത്തുവിട്ടത്. “വെനസ്വേലയ്ക്കും നേതാവിനുമെതിരെ യുഎസ് വിജയകരമായ വലിയ തോതിലുള്ള ആക്രമണം നടത്തി. മഡൂറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്തെത്തിച്ചു” – ട്രംപ് കുറിച്ചു. അമേരിക്കൻ നിയമപാലകരുമായി (Law Enforcement) സഹകരിച്ചാണ് ഈ ഓപ്പറേഷൻ പൂർത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് കാരക്കാസിനെ നടുക്കിക്കൊണ്ട് സ്ഫോടനങ്ങൾ ആരംഭിച്ചത്. വെനസ്വേലയിലെ ഏറ്റവും വലിയ സൈനിക കേന്ദ്രമായ ഫ്യൂർട്ടെ ടിയുന (Fuerte Tiuna), പ്രധാന വ്യോമതാവളമായ ലാ കാർലോട്ട (La Carlota) എന്നിവിടങ്ങളിൽ യുഎസ് മിസൈലുകൾ പതിച്ചിരുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. കുറഞ്ഞ ഉയരത്തിൽ യുഎസ് യുദ്ധവിമാനങ്ങൾ പറക്കുന്നത് കണ്ടതായി ദൃക്സാക്ഷികൾ റിപ്പോർട്ട് ചെയ്തു. മിറാൻഡ, ലാ ഗ്വൈറ, അരഗ്വ എന്നീ സംസ്ഥാനങ്ങളിലും ആക്രമണം നടന്നതായി വെനസ്വേലൻ സർക്കാർ സ്ഥിരീകരിച്ചിരുന്നു.
മഡൂറോ ഭരണകൂടം രാജ്യാന്തര ലഹരിമരുന്ന് കടത്തിന് നേതൃത്വം നൽകുന്നുവെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രധാന ആരോപണം. കഴിഞ്ഞ അഞ്ച് മാസമായി വെനസ്വേലയ്ക്ക് മേൽ അമേരിക്ക കടുത്ത സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. സെപ്റ്റംബർ മുതൽ കരീബിയൻ കടലിൽ ലഹരിമരുന്ന് കടത്തുന്ന ബോട്ടുകൾക്ക് നേരെ യുഎസ് വ്യോമാക്രമണം നടത്തിയിരുന്നു. എന്നാൽ വെനസ്വേലയിലെ എണ്ണസമ്പത്ത് കൈക്കലാക്കാനാണ് ട്രംപ് യുദ്ധം അഴിച്ചുവിടുന്നതെന്ന് മഡൂറോ നേരത്തെ ആരോപിച്ചിരുന്നു.
അമേരിക്കയുടെ സൈനിക നീക്കത്തിനെതിരെ കൊളംബിയ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി അടിയന്തരമായി യോഗം ചേരണമെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആവശ്യപ്പെട്ടു. 1989-ൽ പനാമയിൽ മാനുവൽ നോറിഗയെ പിടികൂടിയതിന് ശേഷം, മറ്റൊരു രാജ്യത്തിന്റെ ഭരണത്തലവനെ അമേരിക്ക നേരിട്ട് സൈനിക നീക്കത്തിലൂടെ പിടികൂടുന്നത് ഇതാദ്യമായാണ്










Discussion about this post