രാജസ്ഥാൻ റോയൽസിൽ സഞ്ജു സാംസണ് കീഴിൽ കളിച്ച മൂന്ന് വർഷങ്ങൾ തന്റെ കരിയറിലെ സുവർണ്ണ കാലഘട്ടമായിരുന്നുവെന്ന് യുസ്വേന്ദ്ര ചഹൽ. സഞ്ജുവിന്റെ ക്യാപ്റ്റൻസി തന്നെ ഒരു മികച്ച ബൗളറാക്കി മാറ്റിയെന്നും ചഹൽ വെളിപ്പെടുത്തി. നിലവിൽ പഞ്ചാബ് കിംഗ്സ് താരമായ ചഹൽ, ‘മാഷബിൾ ഇന്ത്യ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് സഞ്ജുവിനെ വാനോളം പുകഴ്ത്തിയത്.
ഐപിഎൽ ചരിത്രത്തിൽ സ്പിന്നർമാരെ അവസാന ഓവറുകളിൽ വിശ്വസിച്ച് പന്തേല്പിച്ച ചുരുക്കം ക്യാപ്റ്റന്മാരിൽ ഒരാളാണ് സഞ്ജു എന്ന് ചഹൽ പറഞ്ഞു. നിർണ്ണായകമായ ഡെത്ത് ഓവറുകളിൽ പന്തെറിയാൻ സഞ്ജു നൽകിയ ആത്മവിശ്വാസം തന്റെ കരിയറിനെ തന്നെ മാറ്റിമറിച്ചു. 2022 മുതൽ 2024 വരെ രാജസ്ഥാൻ റോയൽസിനായി കളിച്ചപ്പോൾ ചഹൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടീമിലെ പ്രധാന സ്പിന്നർ എന്ന നിലയിൽ സഞ്ജു പലപ്പോഴും അവസാന ഓവറുകളിൽ ചഹലിനെ പരീക്ഷിക്കുകയും അത് ടീമിനും താരത്തിനും വലിയ നേട്ടമുണ്ടാക്കുകയും ചെയ്തു.
സ്പിന്നർമാർക്ക് വിക്കറ്റ് എടുക്കാൻ കൂടുതൽ സാധ്യതയുള്ള ഓവറുകൾ സഞ്ജു തിരിച്ചറിഞ്ഞിരുന്നുവെന്നും അത് ഒരു ബൗളർ എന്ന നിലയിൽ തന്റെ വളർച്ചയ്ക്ക് സഹായിച്ചുവെന്നും ചഹൽ കൂട്ടിച്ചേർത്തു. “അതുവരെയുള്ള ഒരു ക്യാപ്റ്റന്മാരും സ്പിന്നർമാരെ ഡെത്ത് ഓവറുകളിൽ പന്തെറിയിക്കാൻ ധൈര്യപ്പെട്ടിരുന്നില്ല. എന്നാൽ സഞ്ജു ആ പതിവ് തെറ്റിച്ചു.. “അദ്ദേഹം നിങ്ങളെ ശല്യപ്പെടുത്തില്ല, നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ പന്തെറിയാൻ അനുവദിക്കും.” ചഹൽ പറഞ്ഞു.
സഞ്ജുവിന്റെ ഈ തന്ത്രപരമായ നീക്കമാണ് ചഹലിനെ ഐപിഎല്ലിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനാക്കി മാറ്റുന്നതിൽ നിർണ്ണായകമായത്. പഴയ ടീം വിട്ടെങ്കിലും സഞ്ജുവുമായുള്ള സൗഹൃദവും അദ്ദേഹത്തിന്റെ നേതൃപാടവത്തോടുള്ള ആദരവും ചഹൽ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു.













Discussion about this post