ഡല്‍ഹി: ആരോപണം നേരിടുന്നവരും നാലില്‍ കൂടുതല്‍ തവണ മത്സരിച്ചവരും തിരഞ്ഞെടുപ്പില്‍ മാറി നില്‍ക്കുകയാണെങ്കില്‍ താനും മാറി നില്‍ക്കേണ്ടയാളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരം സ്ഥാനാര്‍ത്ഥികളെ മാറ്റണമെന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ നിലപാടിനോട് കടുത്ത പ്രതികരണമാണ് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ ഉമ്മന്‍ചാണ്ടി നല്‍കിയതെന്നറിയുന്നു.
സിറ്റിങ് എം.എല്‍.എമാരെ മാറ്റാന്‍ നിരത്തുന്ന കാരണങ്ങള്‍ തനിക്കും ബാധകമാണ്. താനും നാലില്‍ കൂടുതല്‍ തവണ മത്സരിച്ചയാളാണ്. മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ ആരോപണം നേരിട്ടതും താനാണ്. അങ്ങനെയാണെങ്കില്‍ താനാണ് ആദ്യം മാറിനില്‍ക്കേണ്ടത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
ചര്‍ച്ചയില്‍ തീരുമാനമാവാത്തതിനാല്‍ വ്യാഴാഴ്ച നടത്തേണ്ടിയുന്ന എ.ഐ.സി.സിയുടെ സ്‌ക്രീനിങ് കമ്മിറ്റിയോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഗുലാം നബി ആസാദ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി ഫോണില്‍ ചര്‍ച്ച നടത്തി. കോടതി ശിക്ഷിക്കാത്തവരെ പാര്‍ട്ടി ശിക്ഷിക്കരുതെന്ന നിലപാടാണ് കെ.മുരളീധരന്‍ സ്വീകരിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള എ.ഐ.സി.സി സ്‌ക്രീനിങ് സമിതി യോഗത്തില്‍ ഇന്നലെ ഭിന്ന സ്വരം ഉയര്‍ന്നതിനേത്തുടര്‍ന്ന് യോഗം അവസാനിക്കുന്നതിന് മുമ്പേ ഉമ്മന്‍ ചാണ്ടി മടങ്ങിയിരുന്നു. നിലവില്‍ ധാരണയായ നാല് സീറ്റുകളില്‍ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് പകരം കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പുതിയ ആളുകളെ നിര്‍ദ്ദേശിച്ചത് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളത്തിലേക്ക് മടങ്ങാതെ ഡല്‍ഹിയില്‍ തുടരാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. സുധീരന്റെ നീക്കത്തെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എതിര്‍ത്തിരുന്നു.
ഇരിക്കൂറില്‍ മന്ത്രി കെ.സി. ജോസഫിനു പകരം സതീശന്‍ പാച്ചേനി, കോന്നി മണ്ഡലത്തില്‍ മന്ത്രി അടൂര്‍ പ്രകാശിനു പകരം പത്തനംതിട്ട ഡി.സി.സി. അധ്യക്ഷന്‍ പി. മോഹന്‍രാജ്, തൃപ്പൂണിത്തുറയില്‍ മന്ത്രി കെ.ബാബുവിനു പകരം എന്‍. വേണുഗോപാല്‍, തൃക്കാക്കരയില്‍ ബെന്നി ബഹനാനു പകരം പി.ടി. തോമസ് എന്നിവരുടെ പേരുകളാണ് സുധീരന്‍ മുന്നോട്ടു വെച്ചത്. ഇതിനെതിരെ വളരെ ശക്തമായി എ ഗ്രൂപ്പും രംഗത്തെത്തിയിരുന്നു.
Discussion about this post