ആഗോളതലത്തിൽ ചൈന കുത്തകയാക്കി വെച്ചിരിക്കുന്ന അപൂർവ്വ ധാതു വിപണിയിൽ ഭാരതത്തിന്റെ ആധിപത്യം ഉറപ്പിക്കാൻ നിർണ്ണായക നീക്കവുമായി മോദി സർക്കാർ. കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ പ്രത്യേക ‘അപൂർവ്വ ധാതു ഇടനാഴികൾ’ സ്ഥാപിക്കുമെന്ന് കേന്ദ്ര ബജറ്റ് 2026-ൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. കേരളത്തിന് പുറമെ തമിഴ്‌നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഭാരതത്തിന്റെ മിനറൽ സമ്പന്നമായ തീരദേശങ്ങളെ പ്രയോജനപ്പെടുത്തി ഖനനം, സംസ്കരണം, ഗവേഷണം, നിർമ്മാണം എന്നിവയെ ഏകോപിപ്പിക്കാനാണ് ഈ ഇടനാഴികളിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി കേരളത്തിൽ വിഴിഞ്ഞം പോർട്ടിനെ ചവറയുമായും കൊച്ചിയുമായും ബന്ധിപ്പിക്കുന്ന പ്രത്യേക ഇടനാഴി സജ്ജമാകും. ചവറയിലെ ഐ.ആർ.ഇ.എൽ (IREL), കെ.എം.എം.എൽ (KMML) എന്നീ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ഇതിന്റെ പ്രവർത്തനമെന്നാണ് കണക്കുകൂട്ടൽ.
നിലവിൽ ലോകത്തെ അപൂർവ്വ ധാതു ഉൽപ്പാദനത്തിന്റെ 60 ശതമാനവും സംസ്കരണത്തിന്റെ 90 ശതമാനവും ചൈനയുടെ കൈകളിലാണ്. സ്മാർട്ട്‌ഫോണുകൾ മുതൽ യുദ്ധവിമാനങ്ങൾ വരെ നിർമ്മിക്കാൻ ആവശ്യമായ 17 മൂലകങ്ങളുടെ നിയന്ത്രണം ചൈനയ്ക്കുണ്ട്. ചൈനയുടെ ഈ ഭീഷണിയെ പ്രതിരോധിക്കാൻ 2025 നവംബറിൽ കേന്ദ്ര സർക്കാർ പ്രത്യേക സ്കീം അവതരിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ കേരളത്തിലടക്കം കോറിഡോറുകൾ വരുന്നത്.
തോറിയം, സ്കാൻഡിയം തുടങ്ങിയ മൂലകങ്ങളാൽ സമ്പന്നമാണ് കേരളത്തിന്റെ തീരദേശം. വിഴിഞ്ഞം തുറമുഖം കൂടി യാഥാർത്ഥ്യമായതോടെ ഈ ധാതുക്കൾ സംസ്കരിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള സുവർണ്ണാവസരമാണ് ഭാരതത്തിന് കൈവന്നിരിക്കുന്നത്.








Discussion about this post