ബജറ്റിലെ പ്രഖ്യാപനങ്ങളെ പരിഹസിച്ച് സി.പി.എം എം.പി ജോൺ ബ്രിട്ടാസ് രംഗത്ത്. കേരളത്തിന്റെ വികസന പ്രതീക്ഷകൾ കടലാമകളെപ്പോലെ സാവധാനത്തിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബജറ്റിൽ കേരളത്തിനായി പ്രഖ്യാപിച്ച കടലാമ സംരക്ഷണ കേന്ദ്രത്തെ മുൻനിർത്തിയായിരുന്നു ബ്രിട്ടാസിന്റെ പരിഹാസം. വികസനത്തിന്റെ കുതിപ്പ് പ്രതീക്ഷിച്ച കേരളത്തിന് ഒടുവിൽ ആമയെയാണ് ലഭിച്ചതെന്നും, ഭാരതത്തിന്റെ വികസന ഭൂപടത്തിൽ കേരളം ആമയെപ്പോലെ ഇഴയണമെന്നാണ് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
“നമ്മുടെ പ്രതീക്ഷ ഇനി ആമയുടെ മുകളിലാണോ? കേരളം ആമയെപ്പോലെ ആകണമെന്നാണ് ഇവർ ആഗ്രഹിക്കുന്നത്,” ബ്രിട്ടാസ് പറഞ്ഞു. അയൽസംസ്ഥാനങ്ങളായ കർണാടകയും തമിഴ്നാടും ഹൈസ്പീഡ് റെയിൽ പദ്ധതികളിലൂടെ കുതിക്കുമ്പോൾ കേരളത്തിന് ഇത്തരം ‘ആമ പദ്ധതികൾ’ നൽകുന്നത് സംസ്ഥാനത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന് എന്തെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചവർക്ക് മുന്നിൽ ഇത്തരം പ്രഖ്യാപനങ്ങൾ വെറും ‘കണ്ണിൽ പൊടിയിടൽ’ മാത്രമാണെന്ന് ബ്രിട്ടാസ് ആവർത്തിച്ചു.













Discussion about this post