തൊണ്ണൂറാം വയസ്സിൽ ചരിത്രം കുറിച്ച് ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമ. ലോകത്തിലെ ഏറ്റവും വലിയ സംഗീത പുരസ്കാരമായ ഗ്രാമി അവാർഡ് (Grammy Award) സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ലോസ് ഏഞ്ചൽസിൽ നടന്ന 68-ാമത് വാർഷിക ഗ്രാമി അവാർഡ് വേദിയിൽ ‘ബെസ്റ്റ് ഓഡിയോ ബുക്ക്, നറേഷൻ ആൻഡ് സ്റ്റോറി ടെല്ലിംഗ് റെക്കോർഡിംഗ്’ വിഭാഗത്തിലാണ് ദലൈലാമ നേട്ടം കൈവരിച്ചത്.
‘Meditations: The Reflections of His Holiness the Dalai Lama’ എന്ന സ്പോക്കൺ-വേർഡ് ആൽബത്തിനാണ് ഈ അംഗീകാരം. സമാധാനം, കരുണ, മാനവികതയുടെ ഐക്യം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ധ്യാനചിന്തകളുമാണ് ആൽബത്തിന്റെ ഇതിവൃത്തം. ഭാരതത്തിന്റെ അഭിമാനമായ സരോദ് മാന്ത്രികൻ ഉസ്താദ് അംജദ് അലി ഖാനും പുത്രന്മാരായ അമാൻ അലി ബംഗാഷ്, അയാൻ അലി ബംഗാഷ് എന്നിവരും ഈ ആൽബത്തിൽ സംഗീതമൊരുക്കി എന്നത് ഭാരതത്തിനും അഭിമാനകരമാണ്. ഭാരതീയ ശാസ്ത്രീയ സംഗീതത്തിന്റെ അകമ്പടിയോടെയാണ് ലാമയുടെ സന്ദേശങ്ങൾ ആൽബത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
യുഎസ് സുപ്രീം കോടതി ജസ്റ്റിസ് കേതഞ്ചി ബ്രൗൺ ജാക്സൺ, പ്രശസ്ത കൊമേഡിയൻ ട്രെവർ നോഹ എന്നിവരെ പിന്തള്ളിയാണ് ദലൈലാമ ഈ പുരസ്കാരം നേടിയത്. ഇന്ത്യയുടെ അതിഥിയായി ഹിമാചലിലെ ധർമ്മശാലയിൽ ദശകങ്ങളായി വസിക്കുന്ന ദലൈലാമയ്ക്ക് ലഭിച്ച ഈ ആഗോള അംഗീകാരം, ടിബറ്റിന്റെ സാംസ്കാരിക പോരാട്ടങ്ങൾക്കും ഭാരതം ഉയർത്തിപ്പിടിക്കുന്ന ആത്മീയ മൂല്യങ്ങൾക്കും ലഭിച്ച വലിയൊരു അംഗീകാരമാണ്.
അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വിനീതനായാണ് ദലൈലാമ പ്രതികരിച്ചത്. “ഇതൊരു വ്യക്തിപരമായ നേട്ടമായി ഞാൻ കാണുന്നില്ല, മറിച്ച് സമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള നമ്മുടെ കൂട്ടായ ഉത്തരവാദിത്തത്തിനുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നത്” എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിന് നേരിട്ട് എത്താൻ സാധിക്കാത്തതിനാൽ സംഗീതജ്ഞൻ റൂഫസ് വെയ്ൻറൈറ്റാണ് ദലൈലാമയ്ക്ക് വേണ്ടി അവാർഡ് ഏറ്റുവാങ്ങിയത്. ബരാക് ഒബാമയും മിഷേൽ ഒബാമയും മുൻപ് ഈ വിഭാഗത്തിൽ പുരസ്കാരം നേടിയിട്ടുണ്ടെങ്കിലും, ഭാരതീയ സംഗീത പാരമ്പര്യവുമായി ചേർന്നൊരുക്കിയ ദലൈലാമയുടെ ഈ നേട്ടം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുകയാണ്.










Discussion about this post