ഇന്ത്യയോട് മൈതാനത്ത് മുട്ടാൻ ധൈര്യമില്ലാതെ പാകിസ്താൻ വീണ്ടും പിൻവാതിൽ തന്ത്രങ്ങളുമായി രംഗത്ത്. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ടി20 ലോകകപ്പിലെ ഇന്ത്യ-പാക് ക്ലാസിക് പോരാട്ടം ബഹിഷ്കരിക്കാനുള്ള പാകിസ്താൻ്റെ തീരുമാനം കായികലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. രാഷ്ട്രീയ കാരണങ്ങൾ പറഞ്ഞ് ഇന്ത്യക്കെതിരായ മത്സരം ഉപേക്ഷിക്കാനുള്ള നീക്കം പാകിസ്താൻ്റെ ഭീരുത്വമായാണ് വിലയിരുത്തപ്പെടുന്നത്. ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയതിലുള്ള പ്രതിഷേധം എന്ന വിചിത്രമായ വാദമാണ് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വി ഉയർത്തുന്നത്.
എന്നാൽ പാകിസ്താൻ്റെ ഈ ഇരട്ടത്താപ്പിനെതിരെ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സണും ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിനും രംഗത്തെത്തി. “ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ ബഹിഷ്കരിക്കാൻ നിൽക്കുന്ന പാകിസ്താൻ, ഫൈനലിൽ ഇന്ത്യയെ നേരിടേണ്ടി വന്നാൽ കളി ഉപേക്ഷിക്കുമോ?” എന്നായിരുന്നു പീറ്റേഴ്സന്റെ പരിഹാസം. ഫൈനലിൽ ഇന്ത്യയെ കിട്ടിയാൽ പാകിസ്താഴ ‘ബൈ’ കൊടുത്ത് കിരീടം ഇന്ത്യയ്ക്ക് വെച്ചുനീട്ടുമോ എന്ന് അശ്വിനും ചോദിച്ചു.
പാകിസ്താൻ്റെ ഈ നിലപാടിനെതിരെ ഐസിസി കടുത്ത നിലപാടിലാണ്. ഒരു പ്രത്യേക രാജ്യത്തിനെതിരെ മാത്രം കളിക്കില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് ലോകകപ്പിൻ്റെ അന്തസ്സിനെ ബാധിക്കുമെന്നും ഐസിസി മുന്നറിയിപ്പ് നൽകി. ഔദ്യോഗികമായി പിന്മാറിയാൽ പാകിസ്താനെതിരെ വിലക്ക് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടായേക്കാം. അതേസമയം, ഇന്ത്യ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ടീം ഇന്ത്യ കൊളംബോയിൽ എത്തും, കൃത്യമായ പരിശീലനവും മീഡിയാ സെഷനുകളും നടത്തും. പാകിസ്താൻ വന്നില്ലെങ്കിൽ ഇന്ത്യക്ക് പോയിന്റ് ലഭിക്കും.









Discussion about this post