വസ്ത്രധാരണത്തിന്റെ പേരിലും വിവാദ പ്രസ്താവനകളുടെ പേരിലും എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരം ഉർഫി ജാവേദ് വീണ്ടും ചർച്ചയാകുന്നു. താൻ ഇസ്ലാം മതം ഉപേക്ഷിച്ചതായും ഇപ്പോൾ ഒരു നിരീശ്വരവാദിയാണെന്നും താരം പരസ്യമായി പ്രഖ്യാപിച്ചു. ഉർഫി ജാവേദിനെ ഇസ്ലാം മതത്തിൽ നിന്ന് പുറത്താക്കിയെന്നും താരം ഇനി ‘ഗീത ഭരദ്വാജ്’ എന്ന പേരിൽ അറിയപ്പെടുമെന്നുമുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരിയുടെ അവകാശവാദങ്ങൾ തള്ളിക്കൊണ്ടാണ് താരം രംഗത്തെത്തിയത്.
“ഞാൻ മതം ഉപേക്ഷിച്ചിട്ട് കാലം കുറച്ചായി. ഇപ്പോൾ ആരാണ് ഇങ്ങനെയുള്ള കഥകൾ പടച്ചുവിടുന്നത്?” എന്നായിരുന്നു ഉർഫിയുടെ ചോദ്യം. താൻ പേര് മാറ്റിയെന്ന വാർത്തകൾ വെറും വ്യാജമാണെന്നും ആളുകൾ സ്വന്തം ഇഷ്ടപ്രകാരം ഓരോന്ന് വിളിച്ചു പറയുകയാണെന്നും താരം കുറ്റപ്പെടുത്തി. തനിക്ക് ഒരു മതത്തിലും വിശ്വാസമില്ലെന്നും ഒരു സ്വതന്ത്ര ചിന്താഗതിക്കാരിയായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഉർഫി കൂട്ടിച്ചേർത്തു.
നേരത്തെ, ഫൈസാൻ അൻസാരി എന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഉർഫിക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഉർഫി ഇസ്ലാം മതത്തെയും ഖുറാനെയും അപമാനിക്കുന്നുവെന്നും അതിനാൽ മുസ്ലിം സമുദായം അവളെ പുറത്താക്കിയെന്നുമാണ് ഇയാൾ അവകാശപ്പെട്ടത്. ഉർഫി ഇനി മുതൽ ഹിന്ദു പേരായ ഗീത ഭരദ്വാജ് എന്നറിയപ്പെടുമെന്നും ഇയാൾ വീഡിയോയിലൂടെ പറഞ്ഞിരുന്നു. ഉർഫിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡിനും മൗലാനമാർക്കും കത്തയച്ചതായും ഇയാൾ അവകാശപ്പെട്ടിരുന്നു.
എന്നാൽ, മതമൗലികവാദികളുടെ ഭീഷണികൾക്കും ഇത്തരം സൈബർ ആക്രമണങ്ങൾക്കും മുന്നിൽ വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഉർഫി.











Discussion about this post