വാഷിംഗ്ടൺ : തിങ്കളാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണിൽ സംസാരിച്ചതിനുശേഷം ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നതായി ട്രംപ് വ്യക്തമാക്കി. ഇന്ത്യക്ക് മേൽ നേരത്തെ ചുമത്തിയിരുന്ന തീരുവ 18% ആയി കുറച്ചതായും ട്രംപ് അറിയിച്ചു.
പ്രധാനമന്ത്രി മോദിയെ തന്റെ ‘ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒരാൾ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രമ്പ് ഈ സുപ്രധാന വാർത്ത പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് കുറച്ചതായും യുഎസിൽ നിന്നും വെനിസ്വേലയിൽ നിന്നും ഇന്ത്യ കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ സൂചിപ്പിച്ചു. പ്രധാനമന്ത്രി മോദിയോടുള്ള ‘ബഹുമാനവും സൗഹൃദവും’ കണക്കിലെടുത്താണ് തീരുവ 18 ശതമാനമായി കുറച്ചതെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. യുഎസിനെതിരായ താരിഫുകളും താരിഫ് ഇതര തടസ്സങ്ങളും പൂജ്യമായി കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചതായും ട്രംപ് തന്റെ പോസ്റ്റിൽ പറഞ്ഞു.








Discussion about this post