ഇന്ത്യാ വിരുദ്ധ ഭീകരവാദത്തെ പോറ്റിവളർത്തുന്ന പാകിസ്താൻ സ്വന്തം മണ്ണിലെ കലാപങ്ങൾക്കും ആക്രമണങ്ങൾക്കും മുന്നിൽ പതറുന്നു. പാകിസ്താൻ്റെ മൊത്തം ഭൂവിസ്തൃതിയുടെ 40 ശതമാനത്തോളം വരുന്ന ബലൂചിസ്ഥാനെ നിയന്ത്രിക്കുക എന്നത് പാക് സൈന്യത്തിന് അസാധ്യമാണെന്നും ഇത്രയും വലിയ പ്രദേശം കാവൽ നിൽക്കാൻ തങ്ങളുടെ സൈനികർ ശാരീരികമായി പരിമിതപ്പെട്ട അവസ്ഥയിലാണെന്നും (Physically Handicapped) ഖവാജ ആസിഫ് പാർലമെന്റിൽ പറഞ്ഞു. ബലൂചിസ്ഥാനിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ 177 ഭീകരർ കൊല്ലപ്പെട്ടതായും 33 സാധാരണക്കാരും 17 സൈനികരും മരിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു.
എത്രയൊക്കെ വികസനം കൊണ്ടുവന്നാലും ബലൂചിസ്ഥാനിലെ ജനങ്ങൾ തങ്ങളെ അംഗീകരിക്കുന്നില്ലെന്ന നിരാശയും മന്ത്രിയുടെ വാക്കുകളിലുണ്ട്. ബലൂചിസ്ഥാനിൽ ധാരാളം എയർപോർട്ടുകൾ ഉണ്ടെന്നും വികസനം നടക്കുന്നുണ്ടെന്നുമാണ് പാക് സർക്കാരിൻ്റെ അവകാശവാദം. എന്നാൽ, ജനങ്ങളെ തോക്കിൻമുനയിൽ നിർത്തുന്ന പാക് സൈന്യത്തോടുള്ള ബലൂചിസ്ഥാൻ ജനതയുടെ രോഷം മറയ്ക്കാനാണ് ഇന്ത്യയാണ് ഇതിനെല്ലാം പിന്നിലെന്ന പഴയ ആരോപണം മന്ത്രി വീണ്ടും ഉയർത്തിയത്. വിദേശ സഹായത്തോടെയാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) പ്രവർത്തിക്കുന്നതെന്നും അവർ സ്ത്രീകളെയും കുട്ടികളെയും വരെ കൊലപ്പെടുത്തുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
ബലൂചിസ്ഥാനിലെ ‘കാണാതാകുന്ന വ്യക്തികളെ’ കുറിച്ചുള്ള അന്താരാഷ്ട്ര തലത്തിലുള്ള വിമർശനങ്ങളെയും പാക് പ്രതിരോധ മന്ത്രി തള്ളിപ്പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരുടെ പേരുകളാണ് കാണാതായവരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതെന്നാണ് അദ്ദേഹത്തിൻ്റെ വാദം. എന്നാൽ പാക് സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ മൂടിവെക്കാനുള്ള ശ്രമമാണിതെന്ന് ലോകം തിരിച്ചറിയുന്നുണ്ടെന്നാണ് വിമർശനം ഉയരുന്നത്.










Discussion about this post