ലോക ഫുട്ബോളിലെ മിന്നും താരം വിനീഷ്യസ് ജൂനിയറെ സൗദി പ്രോ ലീഗിലേക്ക് എത്തിക്കാൻ നീക്കങ്ങൾ സജീവമാക്കി അൽ-ഹിലാൽ. താരം റയൽ മാഡ്രിഡ് വിടാൻ തയ്യാറാണെങ്കിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ തങ്ങൾ സർവ്വ സന്നാഹങ്ങളുമായി രംഗത്തുണ്ടാകുമെന്ന് അൽ-ഹിലാൽ സി.ഇ.ഒ എസ്റ്റീവ് കൽസാദ സ്ഥിരീകരിച്ചു. കാഡെന സെറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ വിനീഷ്യസുമായി ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് കൽസാദ പറഞ്ഞു. എന്നാൽ സൗദി ലീഗിന്റെ സി.ഇ.ഒ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്. വിനീഷ്യസ് ട്രാൻസ്ഫർ മാർക്കറ്റിൽ ലഭ്യമാണെങ്കിൽ അദ്ദേഹത്തെ സൗദിയിലെത്തിക്കാൻ പരമാവധി ശ്രമിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലുള്ള വമ്പൻ താരങ്ങൾ സൗദിയിലേക്ക് എത്തിയ സാഹചര്യത്തിൽ വിനീഷ്യസിന്റെ വരവും അസാധ്യമല്ലെന്ന് കൽസാദ കൂട്ടിച്ചേർത്തു.
റയൽ മാഡ്രിഡുമായുള്ള വിനീഷ്യസിന്റെ നിലവിലെ കരാർ 2027-ൽ അവസാനിക്കും. കരാർ പുതുക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. 18 മാസത്തെ കാലാവധി മാത്രം ബാക്കി നിൽക്കെ, താരം ഉടൻ കരാർ പുതുക്കിയില്ലെങ്കിൽ വൻതുക നൽകി വിനീഷ്യസിനെ റാഞ്ചാനാണ് സൗദി ക്ലബ്ബുകളുടെ പദ്ധതി. ഒരു ബില്യൺ യൂറോ വരെ പ്രതിഫലം വാഗ്ദാനം ചെയ്തതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
വിനിഷ്യസോ റയലോ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.













Discussion about this post