ന്യൂഡൽഹി : ഇന്ത്യയിൽ റിപ്പബ്ലിക് ദിനത്തിന് ആക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം പങ്കുവെച്ച രണ്ട് ഖാലിസ്ഥാൻ അനുകൂലികൾ അറസ്റ്റിൽ. ഖാലിസ്ഥാൻ ഭീകരനും നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ തലവനുമായ ഗുർപത്വന്ത് സിംഗ് പന്നൂനുമായി ബന്ധമുള്ള സ്ലീപ്പർ സെല്ലിലെ രണ്ട് അംഗങ്ങളെ ഡൽഹി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചന മുഴുവൻ കാനഡയിൽ നിന്നാണ് ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
പന്നൂനിന്റെ അടുത്ത അനുയായി ഡൽഹിയിൽ പദ്ധതി നടപ്പിലാക്കാൻ ബൽജിന്ദർ, രോഹിത് എന്ന കീരത് എന്നീ രണ്ട് പേരെ നിയമിച്ചിരുന്നു. ഡൽഹിയിൽ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്യുന്നയാളാണ് ബൽജിന്ദർ. ഇയാളുടെ അടുത്ത സുഹൃത്തും അനുയായിയുമാണ് രോഹിത്. പൊതുസ്ഥലങ്ങളിൽ ആക്ഷേപകരമായ സന്ദേശങ്ങൾ എഴുതാനായിരുന്നു ഇവർക്ക് ലഭിച്ചിരുന്ന നിർദ്ദേശം. രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഇരുവരെയും പ്രലോഭിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു.
റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ സമാധാനം തകർക്കാനും പരിഭ്രാന്തി സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ള വിവാദപരവും പ്രകോപനപരവുമായ വരികൾ എഴുതിയ സംഭവത്തിലാണ് ഡൽഹി പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. ദേശീയ തലസ്ഥാനത്തെ സമാധാനം തകർക്കാൻ ലക്ഷ്യമിട്ട് ഭീഷണി മുഴക്കിയതിന് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പന്നൂനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്.









Discussion about this post