ഇന്ത്യക്കാരുടെ പരമ്പരാഗത നിക്ഷേപ ശീലങ്ങളിൽ വലിയ മാറ്റം ആവശ്യമാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. സ്വർണ്ണത്തിലും വെള്ളിയിലും പണം നിക്ഷേപിക്കുന്നത് സമ്പത്ത് വർദ്ധിപ്പിക്കാൻ സഹായിക്കില്ലെന്നും, പകരം രാജ്യത്തിന്റെ മൂലധന വിപണിയിലേക്ക് (Capital Market) ഈ സമ്പാദ്യം വഴിതിരിച്ചുവിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക്‌റോക്കിന്റെ സിഇഒ ലാറി ഫിങ്കുമായി മുംബൈയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദശകങ്ങളിൽ ഇന്ത്യക്കാർ മികച്ച രീതിയിൽ സമ്പാദ്യശീലം പുലർത്തുന്നവരാണെങ്കിലും ആ പണം ഉൽപ്പാദനപരമായ മേഖലകളിൽ എത്തുന്നില്ലെന്ന് അംബാനി ചൂണ്ടിക്കാട്ടി. “കഴിഞ്ഞ വർഷം മാത്രം 60 ബില്യൺ ഡോളറിന്റെ സ്വർണ്ണവും 10-15 ബില്യൺ ഡോളറിന്റെ വെള്ളിയുമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇത് വ്യാവസായിക ആവശ്യങ്ങൾക്കല്ല, മറിച്ച് വീടുകളിലെ സമ്പാദ്യമായാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് സമ്പത്ത് വർദ്ധിപ്പിക്കാനോ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കാനോ സഹായിക്കില്ല,” അദ്ദേഹം പറഞ്ഞു. ബാങ്ക് അക്കൗണ്ടുകളിൽ വെറുതെ കിടക്കുന്ന പണം കാലക്രമേണ വളരില്ലെന്നും ഓഹരി വിപണി പോലുള്ള മേഖലകളിൽ നിക്ഷേപിച്ചാൽ മാത്രമേ രാജ്യത്തിന്റെ വളർച്ചയുടെ ഗുണഭലം സാധാരണക്കാർക്ക് ലഭിക്കൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജിയോ മോഡൽ വിപ്ലവം നിക്ഷേപ രംഗത്തും
ടെലികോം രംഗത്ത് കുറഞ്ഞ നിരക്കിൽ ഡാറ്റ ലഭ്യമാക്കി ജിയോ എങ്ങനെയാണോ വിപ്ലവം സൃഷ്ടിച്ചത്, അതേ മാതൃകയിൽ നിക്ഷേപ രംഗവും ലളിതമാക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. സാധാരണക്കാർക്ക് നിക്ഷേപം നടത്തുന്നത് സങ്കീർണ്ണമായ ഒന്നായി തോന്നുന്നുണ്ട്. അത് മാറ്റി എളുപ്പത്തിലും സുതാര്യമായും നിക്ഷേപം നടത്താനുള്ള സാഹചര്യം ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കൾ നിക്ഷേപത്തിനുള്ള എളുപ്പവഴികൾക്കായി ആവശ്യപ്പെടണമെന്നും അത് നൽകുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്ലാക്ക്‌റോക്ക് സിഇഒ ലാറി ഫിങ്കും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ വലിയ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ലോക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ യന്ത്രമായി മാറുമെന്നും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഭാരതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 20-25 വർഷം ഇന്ത്യയുടെ യുഗമായിരിക്കുമെന്നും ലാറി ഫിങ്ക് പ്രവചിച്ചു. ജിയോ ഫിനാൻഷ്യൽ സർവീസസും ബ്ലാക്ക്‌റോക്കും ചേർന്നുള്ള ‘ജിയോ ബ്ലാക്ക്‌റോക്ക്’ സംയുക്ത സംരംഭത്തിലൂടെ ഇന്ത്യയിലെ ലക്ഷക്കണക്കിന് സാധാരണക്കാരെ നിക്ഷേപകരാക്കി മാറ്റാനാണ് ഇരു കമ്പനികളും പദ്ധതിയിടുന്നത്.
ഇന്ത്യൻ കുടുംബങ്ങളുടെ പക്കലുള്ള പണം വിപണിയിലേക്ക് ഒഴുകുന്നതോടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പുതിയ ഉയരങ്ങളിലെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഈ ഒരു മാറ്റം ഭാരതത്തെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനുള്ള യാത്രയിൽ നിർണ്ണായകമാകും









Discussion about this post