ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ ഏറ്റവും വേഗത്തിൽ പടരുന്ന മാരകരോഗമായി സ്തനാർബുദം (Breast Cancer) മാറുന്നു. 2026-ലെ ലോക കാൻസർ ദിനത്തിൽ പുറത്തുവരുന്ന കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഓരോ നാല് മിനിറ്റിലും ഒരു ഇന്ത്യൻ സ്ത്രീക്ക് സ്തനാർബുദം സ്ഥിരീകരിക്കപ്പെടുന്നുവെന്നും, ഓരോ എട്ട് മിനിറ്റിലും ഈ അസുഖം കാരണം ഒരു മരണം സംഭവിക്കുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. വർഷാവർഷം 2.16 ലക്ഷത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതായത്, സ്ത്രീകളിൽ കാണപ്പെടുന്ന കാൻസറുകളിൽ 28.2 ശതമാനവും സ്തനാർബുദമാണ്.
സ്തനങ്ങളിൽ മുഴകൾ കണ്ടെത്തുന്നത് മാത്രമാണ് കാൻസർ ലക്ഷണമായി പലരും കരുതുന്നത്. എന്നാൽ ഇതുകൂടാതെ ശരീരം നൽകുന്ന മറ്റ് ചില ‘റെഡ് ഫ്ലാഗുകൾ’ സ്ത്രീകൾ പലപ്പോഴും അവഗണിക്കുന്നു. സ്തനങ്ങളുടെ രൂപത്തിലുണ്ടാകുന്ന മാറ്റം, തൊലിപ്പുറത്തെ ചുവപ്പ് നിറം, ഓറഞ്ച് തൊലിയുടെ ഉപരിതലം പോലെ സ്തനങ്ങളിലെ ചർമ്മം കുഴികൾ വീണതുപോലെയാകുക (Skin Dimpling) എന്നിവ ഗൗരവമായി കാണണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മുലക്കണ്ണുകൾ ഉള്ളിലേക്ക് വലിയുന്നതും (Nipple Inversion), മുലക്കണ്ണുകളിൽ നിന്നുള്ള അസാധാരണമായ സ്രവങ്ങളും അടിയന്തര വൈദ്യസഹായം തേടേണ്ട ലക്ഷണങ്ങളാണ്.
സാമ്പത്തിക തകർച്ചയും ചികിത്സാ വൈകല്യവും
ഹോർമോൺ വ്യതിയാനമാണെന്ന് കരുതി രോഗലക്ഷണങ്ങൾ അവഗണിക്കുന്നത് പിന്നീട് വലിയ സാമ്പത്തിക ബാധ്യതയിലേക്കാണ് സാധാരണ കുടുംബങ്ങളെ എത്തിക്കുന്നത്. രോഗം മൂർച്ഛിച്ച ശേഷം ചികിത്സ തേടുമ്പോൾ ലക്ഷങ്ങൾ ചെലവാക്കേണ്ടി വരുന്നു. സാധാരണക്കാരായ പലരും വീടോ സ്വർണ്ണമോ പണയം വെച്ചും ബാങ്ക് ലോൺ എടുത്തുമാണ് പിന്നീട് ഈ ചികിത്സ പൂർത്തിയാക്കുന്നത്. കൃത്യസമയത്ത് മാമോഗ്രാഫി (Mammography) പോലുള്ള പരിശോധനകൾ നടത്തിയിരുന്നെങ്കിൽ കുറഞ്ഞ ചിലവിൽ ചികിത്സിച്ചു മാറ്റാമായിരുന്ന അവസ്ഥയാണ് ഇത്തരത്തിൽ പലരെയും കടക്കെണിയിലാക്കുന്നത്.
യുവതികളിലും കാൻസർ കൂടുന്നു
മുൻപ് 40 വയസ്സിന് മുകളിലുള്ളവരിലാണ് സ്തനാർബുദം കണ്ടിരുന്നതെങ്കിൽ, ഇപ്പോൾ 30-കളിൽ ഉള്ളവരിലും ഈ രോഗം വർദ്ധിച്ചു വരുന്നത് ആശങ്കാജനകമാണ്. 2026-ലെ ആഗോള പ്രമേയമായ ‘യുണൈറ്റഡ് ബൈ യൂണിക്’ (United by Unique) എന്ന ആശയത്തിന് കീഴിൽ ഓരോ വ്യക്തിയുടെയും ആരോഗ്യത്തിന് പ്രാധാന്യം നൽകണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്. നഗരവൽക്കരണം, തെറ്റായ ഭക്ഷണരീതികൾ, അമിതവണ്ണം, വ്യായാമമില്ലായ്മ എന്നിവ ഇതിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്വയം സ്തന പരിശോധന നടത്തുകയും നേരിയ വ്യത്യാസം തോന്നിയാൽ പോലും ഡോക്ടറെ സമീപിക്കുകയും ചെയ്യുക എന്നത് ഓരോ സ്ത്രീയുടെയും ഉത്തരവാദിത്തമാണ്. നേരത്തെ കണ്ടെത്തിയാൽ പൂർണ്ണമായും മാറ്റാവുന്ന ഒന്നാണ് സ്തനാർബുദമെന്ന ആത്മവിശ്വാസം നമ്മൾ ഓരോരുത്തരും പങ്കുവെക്കണം.









Discussion about this post