വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നൽകാൻ വിവാഹിതയായ സ്ത്രീക്ക് അവകാശമില്ലെന്ന് സുപ്രീം കോടതിയുടെ നിർണ്ണായക ഉത്തരവ്. നിയമപരമായി വിവാഹബന്ധം നിലനിൽക്കെ മറ്റൊരു വിവാഹം സാധ്യമല്ലാത്തതിനാൽ, ഇത്തരം കേസുകളിൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിയമവൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കാവുന്ന ഈ വിധി പുറപ്പെടുവിച്ചത്. യഥാർത്ഥ ബലാത്സംഗ കേസുകൾ തിരിച്ചറിയുന്നതിൽ കോടതികൾ അതീവ ജാഗ്രത പാലിക്കണമെന്നും സുപ്രീം കോടതി ഈ അവസരത്തിൽ ഓർമ്മിപ്പിച്ചു.
ഛത്തീസ്‌ഗഡ് സ്വദേശിയായ ഒരു വനിതാ അഭിഭാഷകൻ സഹപ്രവർത്തകനെതിരെ നൽകിയ പരാതി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഇടപെടൽ. പരാതിക്കാരിയും ഭർത്താവും തമ്മിലുള്ള വിവാഹമോചന ഹർജി നിലവിൽ കോടതിയുടെ പരിഗണനയിലാണ്. 2022 സെപ്റ്റംബർ മുതൽ 2025 ജനുവരി വരെ താനുമായി അഭിഭാഷകൻ ശാരീരിക ബന്ധം സ്ഥാപിച്ചുവെന്നും, പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയെന്നുമാണ് 33-കാരിയായ യുവതിയുടെ പരാതി. എന്നാൽ 1955-ലെ ഹിന്ദു വിവാഹ നിയമം അനുസരിച്ച്, ആദ്യ വിവാഹം നിലനിൽക്കെ രണ്ടാമതൊരു വിവാഹം നിയമപരമായി അസാധ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വസ്തുത പരാതിക്കാരിക്ക് അറിയാമായിരുന്നുവെന്നും, അതിനാൽ തന്നെ ഇതിനെ വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
വിവാഹിതയായ ഒരു സ്ത്രീക്ക് മറ്റൊരു പുരുഷനുമായി ശാരീരിക ബന്ധമുണ്ടാകുമ്പോൾ അത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായി മാത്രമേ കണക്കാക്കാൻ സാധിക്കൂ എന്ന് കോടതി വ്യക്തമാക്കി. ബന്ധം തകർന്നതിന് ശേഷം പീഡനാരോപണം ഉന്നയിക്കുന്നത് നിയമപരമായി നിലനിൽക്കില്ല. ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ യുവതി ഉന്നയിച്ചിരുന്നുവെങ്കിലും, നിയമപരമായ വിവാഹബന്ധം വേർപെടുത്താത്ത സാഹചര്യത്തിൽ ബലാത്സംഗക്കുറ്റം ചുമത്താൻ കഴിയില്ലെന്ന് കോടതി പ്രഖ്യാപിച്ചു. സമാനമായ ഒട്ടനവധി കേസുകളിൽ ഈ വിധി വലിയ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്.











Discussion about this post