2022 ടി20 ലോകകപ്പിലെ ആ തണുത്ത പെർത്ത് രാത്രി, പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാഗ്രഹിക്കുന്ന ഒരു പേടിസ്വപ്നമാണ്. ഒരു വശത്ത് ലോകം ഭയക്കുന്ന പേസ് നിരയുള്ള പാകിസ്ഥാൻ, മറുവശത്ത് കരുത്തരായ ടീമുകൾക്ക് മുന്നിൽ എപ്പോഴും വിറച്ചു നിൽക്കാറുള്ള സിംബാബ്‌വെ. പക്ഷേ അന്ന് പെർത്തിൽ നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു.
പെർത്തിലെ അതിവേഗ പിച്ചിൽ ടോസ് നേടിയ സിംബാബ്‌വെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്തിനായിരുന്നു ഇങ്ങനെ ഒരു തീരുമാനം എന്ന് അവരുടെ കടുത്ത ആരാധകരെ കൊണ്ട് ചോദിപ്പിക്കുന്ന രീതിയിൽ അതിദയനീയ ബാറ്റിങ് ആണ് അവർ നടത്തിയത്. തുടക്കം മുതൽ പാക് പേസർമാർ അവർക്ക് മേൽ ആധിപത്യം സ്ഥാപിച്ചു. അതോടെ നിശ്ചിത 20 ഓവറിൽ സിംബാബ്‌വെയ്ക്ക് നേടാനായത് വെറും 130 റൺസ് മാത്രം. ബാബർ അസമും മുഹമ്മദ് റിസ്വാനും അടങ്ങുന്ന കരുത്തരായ പാക് ബാറ്റിംഗ് നിരയ്ക്ക് ഈ ലക്ഷ്യം നിസ്സാരമായിരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ ഞെട്ടിച്ചുകൊണ്ട് ലോക ഒന്നാം നമ്പർ ബാറ്റർമാരായ ബാബർ അസമിനെയും റിസ്വാനെയും സിംബാബ്‌വെ ബൗളർമാർ തുടക്കത്തിലേ കൂടാരം കയറ്റി. അതോടെ കളി മാറി. സിംബാബ്‌വെയുടെ സിക്കന്ദർ റാസ എന്ന ഓൾറൗണ്ടർ തന്റെ സ്പിൻ മാന്ത്രികതയിലൂടെ പാക് മധ്യനിരയെ വരിഞ്ഞുമുറുക്കി. മൂന്ന് വിക്കറ്റുകൾ പിഴുത റാസ പാകിസ്ഥാൻ ക്യാമ്പിൽ പരിഭ്രാന്തി പടർത്തി. കളിയുടെ ഒരു ഘട്ടത്തിൽ 36 – 3 എന്ന രീതിയിൽ തളർന്ന അവർക്കായി ഷാൻ മസൂദ്- ഷദാബ് ഖാൻ സഖ്യം മികച്ച കൂട്ടുകെട്ട് ചേർത്തു. അവിടെ പാകിസ്ഥാൻ കളിയിലേക്ക് തിരികെ വന്നെന്ന് കരുതിയതാണ്. എന്നാൽ ഷദാബിന്റെ വിക്കറ്റ് നഷ്ടമായതോടെ പാകിസ്ഥാൻ വീണ്ടും തകർന്നു.
അതോടെ അവസാന ഓവറിൽ പാകിസ്ഥാന് ജയിക്കാൻ വേണ്ടത് 11 റൺസ്. സിംബാബ്‌വെയ്ക്കായി പന്തെറിയുന്നത് ബ്രാഡ് ഇവാൻസ്. ആദ്യ മൂന്ന് പന്തുകളിൽ നിന്ന് 8 റൺസ് നേടിയ പാകിസ്ഥാൻ ജയത്തിനടുത്തെത്തി. നാലാം പന്ത് ഡോട്ട് ബോളായി മാറി , അഞ്ചാം പന്തിൽ നവാസ് പുറത്ത്. ഇതോടെ മത്സരം അവസാന പന്ത് ആവേശത്തിലേക്ക്, ജയിക്കാൻ വേണ്ടത് മൂന്ന് റൺസ്. സ്റ്റേഡിയം നിശബ്ദമായി. ബ്രാഡ് എറിഞ്ഞ പന്ത് ഷഹീൻ അഫ്രീദി പന്ത് ലോംഗ് ഓണിലേക്ക് അടിച്ചിട്ടു. ആദ്യ റൺ പൂർത്തിയാക്കി രണ്ടാമത്തെ റണ്ണിനായി അവർ ഓടി.
ലോംഗ് ഓണിൽ നിന്ന് സിംബാബ്‌വെ ഫീൽഡർ എറിഞ്ഞ പന്ത് വിക്കറ്റ് കീപ്പർ ചകബ്വയുടെ കൈകളിൽ കൃത്യമായി എത്തി. ഷഹീൻ അഫ്രീദി ക്രീസിലെത്തുന്നതിന് മുൻപ് കീപ്പർ ബെയിൽസ് തെറിപ്പിച്ചു. ഒരൊറ്റ റണ്ണിന് സിംബാബ്‌വെ വിജയിച്ചു! പാകിസ്ഥാൻ താരങ്ങൾ ഗ്രൗണ്ടിൽ തകർന്നിരുന്നു. സിംബാബ്‌വെ താരങ്ങളാകട്ടെ മൈതാനത്ത് വിജയാഘോഷം തുടങ്ങി. സിംബാബ്‌വെക്കായി 25 റൺ മാത്രം വഴങ്ങി 3 വിക്കറ്റ് നേടിയ സിക്കന്ദർ റാസ മത്സരത്തിലെ ഹീറോയായി തിരഞ്ഞെടുക്കപ്പെട്ടു.












Discussion about this post