ശ്രീനഗർ : വെള്ളിയാഴ്ച പാകിസ്താനിൽ മുസ്ലിം പള്ളിയിൽ ഉൾപ്പെടെ നടന്ന സ്ഫോടനങ്ങളിൽ നിരവധി പേരാണ് മരിച്ചത്. പാകിസ്താനിൽ നടക്കുന്ന ഈ ആക്രമണ പരമ്പരകൾക്കെതിരെ ജമ്മുകശ്മീരിൽ ജനങ്ങൾ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചു. ഷിയാ മുസ്ലീങ്ങൾ ആണ് പ്രതിഷേധ പ്രകടനം നടത്തിയത്. വെള്ളിയാഴ്ച ഇസ്ലാമാബാദിലെ ഒരു പള്ളിക്കുള്ളിൽ നടന്ന സ്ഫോടനത്തെ തുടർന്ന് 31 ഷിയാ വിശ്വാസികൾ കൊല്ലപ്പെട്ടതിനെ അപലപിച്ചായിരുന്നു പ്രതിഷേധം.
ബാരാമുള്ള ജില്ലയിലെ ഹഞ്ചിവേര പ്രദേശത്തെ ശ്രീനഗർ-ബാരാമുള്ള ദേശീയ പാതയിൽ ആയിരുന്നു ഷിയാ മുസ്ലിങ്ങളുടെ പ്രതിഷേധ റാലി നടന്നത്. പ്രകടനത്തിനിടെ, ബാനറുകളും പ്ലക്കാർഡുകളും പിടിച്ച് ആളുകൾ മാർച്ച് നടത്തി, ‘പാകിസ്താൻ തുലയട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാർ ഉയർത്തി. പാകിസ്താനിൽ ഷിയാ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങൾ പുതിയതല്ലെന്നും, കഴിഞ്ഞ പത്ത് പതിനഞ്ച് വർഷമായി ഇത് ആവർത്തിച്ച് സംഭവിക്കുന്നുണ്ടെന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ന്യൂനപക്ഷ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ പാകിസ്താൻ ഭരണകൂടവും സർക്കാരും നിരന്തരം പരാജയപ്പെട്ടുവെന്നും അവർ ആരോപിച്ചു.
മനുഷ്യത്വരഹിതമായ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതിനും ഇരകൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതിനുമാണ് തങ്ങൾ ഒത്തുകൂടിയതെന്ന് പ്രതിഷേധക്കാർ മാധ്യമങ്ങളോട് വ്യക്തമാക്കി. ഏതെങ്കിലും മതസ്ഥലത്ത് പ്രാർത്ഥിക്കുന്നവരെ ലക്ഷ്യം വയ്ക്കുന്നത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ഷിയാ സമൂഹത്തെ ഭയപ്പെടുത്തി ഇല്ലാതാക്കാൻ ചിലർ ആഗ്രഹിക്കുന്നുണ്ടെങ്കിലും സമൂഹം അതിന്റെ നിലനിൽപ്പും വിശ്വാസവും സംരക്ഷിക്കാൻ ഉറച്ചുനിൽക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.












Discussion about this post