സായുധ സേനയിലെ നഴ്സിംഗ് ഓഫീസർമാർക്ക് അർഹമായ അംഗീകാരവുമായി കേന്ദ്ര സർക്കാർ. മിലിട്ടറി നഴ്സിംഗ് സർവീസിലെ (MNS) ഉദ്യോഗസ്ഥരെ ഇനി മുതൽ ‘വിമുക്ത ഭടൻ’ (Ex-servicemen – ESM) പദവിയിൽ ഉൾപ്പെടുത്തിക്കൊണ്ട് പേഴ്സണൽ മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. സായുധ സേനയിലെ മറ്റേതൊരു കമ്മീഷൻഡ് ഓഫീസറെയും പോലെ വിരമിച്ച ശേഷമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും പുനർനിയമന സംവരണത്തിനും ഇനി മുതൽ എംഎൻഎസ് ഓഫീസർമാരും അർഹരായിരിക്കും.
അതിർത്തിയിലെ യുദ്ധമുന്നണികളിലും ദുർഘടമായ ഹിമാലയൻ മലനിരകളിലും കപ്പലുകളിലുമെല്ലാം സൈനികർക്കൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നവരാണ് മിലിട്ടറി നഴ്സിംഗ് ഓഫീസർമാർ. എന്നാൽ വിരമിച്ച ശേഷം ‘വിമുക്തഭടൻ’ എന്ന പദവി ലഭിക്കാത്തതിനാൽ കേന്ദ്ര സിവിൽ സർവീസുകളിലെ തൊഴിൽ സംവരണവും മറ്റ് ക്ഷേമപദ്ധതികളും ഇവർക്ക് നിഷേധിക്കപ്പെട്ടിരുന്നു. പുതിയ ഭേദഗതി പ്രകാരം ഗ്രൂപ്പ് സി തസ്തികകളിൽ 10 ശതമാനവും ഗ്രൂപ്പ് ഡി തസ്തികകളിൽ 20 ശതമാനവും തൊഴിൽ സംവരണം ഇവർക്കും ലഭ്യമാകും. യുപിഎസ്സി, എസ്എസ്സി പരീക്ഷകളിൽ മറ്റ് സൈനികർക്ക് ലഭിക്കുന്ന പ്രായപരിധി ഇളവുകൾ ഇനി മുതൽ ഈ വനിതാ ഓഫീസർമാർക്കും പ്രയോജനപ്പെടുത്താം.
സേനയിൽ വനിതകൾക്ക് ഏറ്റവും കൂടുതൽ അവസരം നൽകുന്ന വിഭാഗമാണ് മിലിട്ടറി നഴ്സിംഗ് സർവീസ്. സായുധ സേനാ മെഡിക്കൽ സർവീസിന്റെ (AFMS) അവിഭാജ്യ ഘടകമായ ഇവരെ മുൻ സൈനിക പട്ടികയിൽ ഉൾപ്പെടുത്തിയത് സൈനിക സേവനത്തിലെ ലിംഗസമത്വം ഉറപ്പാക്കാനുള്ള മോദി സർക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണ്. ‘നാരി ശക്തി’യെ (Nari Shakti) മുൻനിർത്തിയുള്ള ഇത്തരം നടപടികൾ കൂടുതൽ വനിതകളെ സൈന്യത്തിലേക്ക് ആകർഷിക്കുമെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രീയ സൈനിക് ബോർഡിന്റെ കീഴിലുള്ള എല്ലാ പുനരധിവാസ പദ്ധതികളുടെയും ഗുണഭോക്താക്കളായി ഇവർ മാറുന്നതോടെ വിരമിച്ച ശേഷമുള്ള ഇവരുടെ ജീവിതം കൂടുതൽ സുരക്ഷിതമാകും.
കഴിഞ്ഞ വർഷം സുപ്രീം കോടതിയിൽ നിന്നുണ്ടായ നിർണ്ണായക വിധിയും ഈ തീരുമാനത്തിന് കരുത്തേകിയിട്ടുണ്ട്. സായുധ സേനയുടെ അവിഭാജ്യ ഘടകമായ എംഎൻഎസ് ഉദ്യോഗസ്ഥരെ വിമുക്തഭടന്മാരായി കാണാതിരിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഈ ഉത്തരവ് കൂടി പരിഗണിച്ചാണ് പേഴ്സണൽ മന്ത്രാലയം ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്. വിജ്ഞാപനം പ്രാബല്യത്തിൽ വന്നതോടെ സേവനത്തിലുള്ളവർക്കും വിരമിച്ചവരുമായ ആയിരക്കണക്കിന് നഴ്സിംഗ് ഓഫീസർമാർക്ക് പുതിയ ആനുകൂല്യങ്ങൾ ലഭിച്ചു തുടങ്ങും. രാഷ്ട്ര സുരക്ഷയിൽ നഴ്സിംഗ് ഓഫീസർമാർ നൽകുന്ന സ്തുത്യർഹമായ സേവനത്തിനുള്ള ഭാരതത്തിന്റെ ആദരമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.










Discussion about this post