താജ്മഹലിന്റെ മനോഹാരിത നുകരാൻ തായ്‌ലൻഡ് രാജകുമാരി സിരിവന്നാവരി നരിരതന രാജകന്യ ആഗ്രയിലെത്തി. ഉത്തർപ്രദേശ് സർക്കാരിന്റെ ഔദ്യോഗിക അതിഥിയായി അഞ്ച് ദിവസത്തെ ഭാരത സന്ദർശനത്തിനെത്തിയ രാജകുമാരി, ബുധനാഴ്ച രാവിലെയാണ് താജ്മഹലും ആഗ്ര കോട്ടയും സന്ദർശിച്ചത്. ഫെബ്രുവരി 10-ന് ജോധ്പൂരിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് താരം ആഗ്രയിലെത്തിയത്. ഏകദേശം ഒന്നര മണിക്കൂറോളം താജ്മഹലിൽ ചെലവഴിച്ച അവർ, സ്മാരകത്തിന്റെ വാസ്തുവിദ്യ തന്റെ മൊബൈൽ ഫോണിലും പ്രൊഫഷണൽ ക്യാമറയിലും പകർത്തുന്നതും കാണാമായിരുന്നു.
പ്രശസ്ത ഗൈഡ് നിതിൻ സിംഗാണ് രാജകുമാരിയെയും സഹായിച്ചത്. രാജകുമാരിയോടൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച നിതിൻ സിംഗ്, ഇതൊരു വലിയ ബഹുമതിയാണെന്നും അതിരുകൾക്കപ്പുറമുള്ള സംഭാഷണമാണിതെന്നും കുറിച്ചു. ആഗ്രയിലെത്തുന്നതിന് മുമ്പ് ജയ്പൂരിലെ ആംബർ ഫോർട്ട്, സിറ്റി പാലസ്, ജോധ്പൂരിലെ മെഹ്‌റാൻഗഡ് ഫോർട്ട് എന്നിവിടങ്ങളിലും രാജകുമാരി സന്ദർശനം നടത്തിയിരുന്നു.
തായ്‌ലൻഡ് രാജാവായ മഹാ വജിരലോങ്കോണിന്റെ മകളായ സിരിവന്നാവരി വെറുമൊരു രാജകുമാരി മാത്രമല്ല; ലോകപ്രശസ്തയായ ഫാഷൻ ഡിസൈനറും കായികതാരവുമാണ്. ‘സിരിവന്നാവരി’ എന്ന പേരിൽ സ്വന്തമായി ആഡംബര ഫാഷൻ ബ്രാൻഡ് നടത്തുന്ന അവർ തായ് ടെക്സ്റ്റൈലുകളെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നു. പാരീസ് ഫാഷൻ വീക്കിലടക്കം തന്റെ ഡിസൈനുകൾ അവർ അവതരിപ്പിച്ചിട്ടുണ്ട്. തായ് റോയൽ ആർമിയിൽ മേജർ ജനറൽ പദവിയുള്ള ഇവർ കായികരംഗത്തും മികവ് തെളിയിച്ചിട്ടുണ്ട്. 2007-ലെ സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിൽ ബാഡ്മിന്റണിൽ വെങ്കല മെഡൽ ജേതാവായ അവർ കുതിരസവാരിയിലും (Equestrian) സജീവമാണ്. തായ് സംസ്കാരവും പൈതൃകവും സംരക്ഷിക്കുന്നതിനായി അവർ നടത്തുന്ന പ്രവർത്തനങ്ങളെ യുനെസ്കോ (UNESCO) ആദരിച്ചിട്ടുണ്ട്.









Discussion about this post