ന്യൂഡൽഹി : ലോക്സഭയിലെ വിവാദ പരാമർശങ്ങളുടെ പേരിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന പ്രമേയം കൊണ്ടുവരില്ലെന്ന് കേന്ദ്രസർക്കാർ. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ആധികാരികം അല്ലാത്തതിനാൽ പാർലമെന്റ് രേഖകളിൽ നിന്ന് നീക്കം ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. ബുധനാഴ്ച ലോക്‌സഭയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ഉൾപ്പെടെ സഭാ രേഖകളിൽ നിന്നും മാറ്റുമെങ്കിലും രാഹുലിനെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും തടയേണ്ട എന്നാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.
രാഹുൽ ഗാന്ധിയുടെ വിവിധ പരാമർശങ്ങൾ കോൺഗ്രസ് പാർട്ടിക്ക് തന്നെ തിരിച്ചടിയാകുന്ന സമയത്താണ് കേന്ദ്രസർക്കാർ ഈ തീരുമാനം സ്വീകരിച്ചിരിക്കുന്നത്. പാർലമെന്ററി നിയമങ്ങൾ അനുസരിച്ച്, സഭയിൽ ഉന്നയിക്കപ്പെടുന്ന ഗുരുതരമായ ആരോപണങ്ങൾ അംഗങ്ങൾ തെളിയിക്കേണ്ടതുണ്ട്. സ്ഥിരീകരിക്കാത്തതോ, അപകീർത്തികരമോ, സ്ഥാപിത നടപടിക്രമങ്ങൾക്കനുസൃതമല്ലാത്തതോ ആയ പരാമർശങ്ങൾ ഔദ്യോഗിക രേഖയിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. അതേസമയം രാഹുൽ ഇത്തരത്തിൽ തെളിവുകളോ ആധികാരികതയോ ഇല്ലാത്ത പരാമർശങ്ങൾ തുടരുന്നത് ബിജെപിക്ക് രാഷ്ട്രീയനേട്ടം ഉണ്ടാക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ സൂചിപ്പിക്കുന്നത്. ഇതേ കാരണം കൊണ്ട് തന്നെയാണ് സർക്കാർ രാഹുൽ ഗാന്ധിയെ വിലക്കാത്തത് എന്നുമാണ് സൂചന.










Discussion about this post