ന്യൂഡൽഹി : വന്ദേമാതരം നിർബന്ധമാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ എതിർപ്പുമായി ജാമിയത്ത് ഉലമ-ഇ-ഹിന്ദ്. വന്ദേമാതരത്തിലെ ആറ് ശ്ലോകങ്ങളും ആലപിക്കുന്നതിനുള്ള സർക്കാരിന്റെ ഉത്തരവ് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനി പറഞ്ഞു. ചില വരികൾ ഏകദൈവ വിശ്വാസങ്ങൾക്ക് വിരുദ്ധമാണെന്നും അത് അടിച്ചേൽപ്പിക്കുന്നത് ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.
ഔദ്യോഗിക പരിപാടികളിൽ ദേശീയഗാനത്തിന് മുമ്പ് വന്ദേമാതരത്തിലെ ആറ് ഖണ്ഡികകളും നിർബന്ധമാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ ശക്തമായി അപലപിക്കുന്നതായി മൗലാന അർഷാദ് മദനി വ്യക്തമാക്കി. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള ബോധപൂർവമായ ശ്രമവുമാണിതെന്നും മദനി സൂചിപ്പിച്ചു. “‘വന്ദേമാതരം’ പാടുന്നതിൽ നിന്നോ വായിക്കുന്നതിൽ നിന്നോ മുസ്ലീങ്ങൾ ആരെയും തടയുന്നില്ല; എന്നിരുന്നാലും, ഗാനത്തിലെ ചില വരികൾ മാതൃരാജ്യത്തെ ദൈവമാക്കുന്ന വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ഏകദൈവ മതങ്ങളുടെ അടിസ്ഥാന വിശ്വാസങ്ങൾക്ക് വിരുദ്ധമാണ്. ഒരു മുസ്ലീം ഒരു അല്ലാഹുവിനെ മാത്രമേ ആരാധിക്കുന്നുള്ളൂ എന്നതിനാൽ, ഈ ഗാനം ആലപിക്കാൻ അവരെ നിർബന്ധിക്കുന്നത് ഭരണഘടന വിരുദ്ധമാണ്” എന്നും എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ മൗലാന അർഷാദ് മദനി സൂചിപ്പിച്ചു.
ദേശീയഗീതമായ വന്ദേമാതരത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്കൂളുകളിലെയോ സർക്കാർ ഓഫീസുകളിലെയോ പൊതുപരിപാടികളിലും മറ്റ് ഔദ്യോഗിക പരിപാടികളിലും ദേശീയഗാനവും വന്ദേമാതരവും ആലപിക്കുമ്പോൾ, വന്ദേമാതരത്തിന്റെ ഔദ്യോഗിക പതിപ്പിലെ ആറ് ഖണ്ഡികകളും ആദ്യം അവതരിപ്പിക്കണമെന്ന് ആണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള പുതിയ മാർഗ്ഗനിർദേശം.









Discussion about this post