കോഴിക്കോട് മുതലക്കുളത്ത് ‘പുതുയുഗ യാത്ര’യ്ക്ക് നൽകിയ ആവേശകരമായ സ്വീകരണത്തിൽ പിണറായി സർക്കാരിനും സി.പി.ഐ.എമ്മിനും എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തെ രക്ഷിക്കാനുള്ള സമഗ്രമായ വികസന പദ്ധതികളുമായാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
കേരളത്തിന്റെ ഭാവിയെക്കരുതിയുള്ള സ്വപ്നതുല്യമായ പദ്ധതികൾ ഉടൻ അവതരിപ്പിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് പുതുയുഗ യാത്ര സമാപിക്കുമ്പോഴേക്കും യു.ഡി.എഫിന്റെ ബദൽ ഭരണരേഖ ജനങ്ങൾക്ക് മുന്നിലെത്തും.
സി.പി.ഐ.എം നാല് വോട്ടിന് വേണ്ടി സംഘപരിവാറിന്റെ അതേ പാതയിൽ വർഗീയത പറയുകയാണെന്ന് സതീശൻ ആരോപിച്ചു. മന്ത്രി സജി ചെറിയാൻ പച്ചയ്ക്ക് വർഗീയത പറയുകയാണ്. വർഗീയതയോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും യു.ഡി.എഫ് തയ്യാറല്ല എന്നും അദ്ദേഹം പറഞ്ഞു. മതം പറഞ്ഞ് ആളുകളെ തമ്മിലടിപ്പിക്കുന്നത് അടുത്ത തലമുറയുടെ ഭാവി തകർക്കും. വർഗീയത പറയുന്നവരോട് ‘ഇങ്ങോട്ട് വരേണ്ട’ എന്ന് പറയാനുള്ള ആർജ്ജവം മലയാളിക്ക് ഉണ്ടാകണം.
സി.പി.ഐ.എം സ്വന്തം രക്തസാക്ഷികളെപ്പോലും ചതിക്കുന്ന പാർട്ടിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. കൊച്ചിയിൽ അഭിമന്യൂവിന്റെയും തിരുവനന്തപുരത്ത് വിഷ്ണുവിന്റെയും കുടുംബത്തിനായി പിരിച്ച ഫണ്ട് സി.പി.ഐ.എം നേതാക്കൾ അടിച്ചുമാറ്റി. രക്തസാക്ഷിയുടെ കുടുംബം പോലും വെറുക്കുന്ന പാർട്ടിയായി സി.പി.ഐ.എം മാറി. ശബരിമലയിൽ അയ്യപ്പന്റെ സ്വർണ്ണം കൊള്ളയടിച്ച മൂന്ന് നേതാക്കൾക്കെതിരെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിണറായി സർക്കാരിനെ താഴെയിറക്കാൻ ഏറ്റവും കൂടുതൽ വാശി ഇപ്പോൾ ഇടതുപക്ഷ സഹയാത്രികർക്കാണെന്ന് സതീശൻ പറഞ്ഞു. അവരെ കണ്ടാൽ ചേർത്തുപിടിക്കണമെന്നും ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










Discussion about this post