അണ്ടർ 19 ലോകകപ്പിലെ ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച യുവവിസ്മയം വൈഭവ് സൂര്യവംശി ഇപ്പോൾ മറ്റൊരു പരീക്ഷണത്തിനുള്ള ഒരുക്കത്തിലാണ്. ക്രിക്കറ്റ് പിച്ചിലെ വെടിക്കെട്ടിന് ശേഷം താരം ഇപ്പോൾ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്കായി പാഡ് അഴിച്ചുവെച്ച് പേന കയ്യിലെടുക്കുകയാണ്.
ബീഹാറിലെ സമസ്തിപൂരിലുള്ള പോഡാർ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയാണ് വൈഭവ്. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെയാണ് വൈഭവിന്റെ പത്താം ക്ലാസ് പരീക്ഷകൾ നടക്കുന്നത്. ഇന്ത്യൻ ടീമിനായുള്ള തിരക്കുകൾ കാരണം ക്ലാസുകളിൽ ഹാജരാകാൻ കഴിഞ്ഞില്ലെങ്കിലും, താരത്തിന് ആവശ്യമായ എല്ലാ പിന്തുണയും സ്കൂൾ അധികൃതർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
അണ്ടർ 19 ലോകകപ്പിൽ 62 ശരാശരിയിൽ 439 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 175 റൺസ് ഇന്ത്യയെ ആറാം തവണയും ലോകകിരീടത്തിലേക്ക് നയിച്ചു. നിർണ്ണായക മത്സരങ്ങളിൽ തിളങ്ങില്ലെന്ന വിമർശകരുടെ വായടപ്പിച്ച പ്രകടനമായിരുന്നു അത്.
പരീക്ഷാ ചൂട് കഴിഞ്ഞാലുടൻ വൈഭവ് രാജസ്ഥാൻ റോയൽസിനൊപ്പം ഐപിഎല്ലിനായി ചേരും. 2025-ലെ ലേലത്തിൽ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ ഈ യുവതാരത്തെ സ്വന്തമാക്കിയത്. ഐപിഎല്ലിൽ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും വൈഭവിനാണ്. ടി20യിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ഈ പതിനഞ്ചുകാരൻ.













Discussion about this post