പൂനെ : കോൺഗ്രസ് നേതാവ് ഹർഷവർദ്ധൻ സപ്കലിന്റെ വിവാദ പരാമർശത്തെ തുടർന്ന് പൂനെയിൽ കോൺഗ്രസ് പ്രവർത്തകരും ബിജെപിയും തമ്മിൽ സംഘർഷം. കോൺഗ്രസ് നേതാവ് മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താനെ ഛത്രപതി ശിവജി മഹാരാജിനോട് ഉപമിച്ചതാണ് വിവാദങ്ങളിലേക്കും സംഘർഷങ്ങളിലേക്കും നീങ്ങിയത്. ബിജെപി, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയും കല്ലേറുണ്ടാവുകയും ചെയ്തു.
മലേഗാവ് മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഷാൻ-ഇ-ഹിന്ദ് നിഹാൽ അഹമ്മദിന്റെ ഓഫീസിൽ ടിപ്പു സുൽത്താന്റെ ചിത്രം സ്ഥാപിച്ചതിനെതിരെ നേരത്തെ തന്നെ വിവാദങ്ങൾ ഉണ്ടായിരുന്നു. ബിജെപി, ശിവസേന കൗൺസിലർമാരും ഹിന്ദു സംഘടനകളും ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു. ഇതിന് പിന്നാലെയായിരുന്നു ചത്രപതി ശിവജി മഹാരാജും ടിപ്പുസുൽത്താനും ഒരേപോലെയാണെന്ന് കോൺഗ്രസ് നേതാവ് വിവാദ പരാമർശം നടത്തിയത്. ശിവജിയും ടിപ്പുവും ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങിയിരുന്നവരാണെന്നും ഇരുവരും ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്തുവെന്നും ആയിരുന്നു കോൺഗ്രസ് നേതാവിന്റെ പരാമർശം. മഹാരാഷ്ട്രയിലാകെ വലിയ വിവാദമാണ് കോൺഗ്രസ് നേതാവിന്റെ ഈ പരാമർശം സൃഷ്ടിച്ചിരിക്കുന്നത്.
പൂനെയിൽ നടന്ന സംഘർഷത്തിൽ 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രവർത്തകർ കൂടാതെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും രണ്ട് മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. പൂനെയിലെ കോൺഗ്രസ് ഭവന് സമീപം പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ആരംഭിച്ചത് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഇരു പാർട്ടികളിലെയും പ്രവർത്തകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.










Discussion about this post