പ്രതിരോധ കയറ്റുമതിയിൽ ചരിത്രപരമായ നേട്ടത്തിനൊരുങ്ങി ഭാരതം. റഷ്യൻ നിർമ്മിത വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് പകരമായി ഇന്ത്യയുടെ തദ്ദേശീയ മിസൈൽ സംവിധാനമായ ആകാശ് എൻജി (New Generation) സ്വന്തമാക്കാൻ ഗ്രീസ് താത്പര്യം പ്രകടിപ്പിച്ചു. നിലവിൽ ഗ്രീസിന്റെ പക്കലുള്ള സോവിയറ്റ് കാലത്തെ എസ്-300 (S-300), ടോർ-എം1, ഓസ-എകെ എന്നീ പ്രതിരോധ സംവിധാനങ്ങൾ മാറ്റുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുമായി സഹകരിക്കാൻ ഗ്രീസ് തീരുമാനിച്ചത്. യുക്രെയ്ൻ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള രാഷ്ട്രീയ മാറ്റങ്ങളും റഷ്യൻ ആയുധങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള വെല്ലുവിളികളുമാണ് റഷ്യയെ കൈവിട്ട് ഇന്ത്യയെ സമീപിക്കാൻ ഗ്രീസിനെ പ്രേരിപ്പിച്ചത്. നാറ്റോ മാനദണ്ഡങ്ങൾക്കനുസൃതമായ പുതിയ ആയുധങ്ങൾ തേടിയ ഗ്രീസിന് മുന്നിൽ സാങ്കേതിക മികവുകൊണ്ടും സാമ്പത്തിക ലാഭം കൊണ്ടും ആകാശ് എൻജി ഒന്നാമതെത്തുകയായിരുന്നു.
കരയിൽ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കാവുന്ന ആകാശ് എൻജി മിസൈലുകൾക്ക് 50 മുതൽ 80 കിലോമീറ്റർ വരെയുള്ള ശത്രുലക്ഷ്യങ്ങളെ നിഷ്പ്രയാസം തകർക്കാൻ ശേഷിയുണ്ട്. ശത്രു വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ എന്നിവയ്ക്ക് പുറമെ ആധുനിക യുദ്ധമുഖത്തെ പ്രധാന വെല്ലുവിളിയായ ഡ്രോണുകളെ പ്രതിരോധിക്കാനും ഇതിന് സാധിക്കും. അമേരിക്കയുടെ പേട്രിയറ്റ് (Patriot), ഇസ്രായേലിന്റെ അയൺ ഡോം (Iron Dome) എന്നിവയേക്കാൾ കുറഞ്ഞ ചെലവിൽ മികച്ച പ്രകടനം ആകാശ് വാഗ്ദാനം ചെയ്യുന്നു എന്നത് ലോകരാജ്യങ്ങളെ ഇന്ത്യയിലേക്ക് ആകർഷിക്കുകയാണ്. ആകാശ് മിസൈലിന് പുറമെ ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് മിസൈലായ ഇന്ത്യയുടെ ബ്രഹ്‌മോസിലും (BrahMos) ഗ്രീസ് കണ്ണുവെച്ചിട്ടുണ്ട്.
ഈ കരാർ യാഥാർത്ഥ്യമായാൽ ഒരു യൂറോപ്യൻ രാജ്യം ഇന്ത്യയുടെ മിസൈൽ സംവിധാനം ഔദ്യോഗികമായി വാങ്ങുന്ന ആദ്യ സംഭവമായി ഇത് മാറും. നിലവിൽ അർമേനിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആകാശ് മിസൈലുകൾ സ്വന്തമാക്കിയിട്ടുണ്ട്. മെഡിറ്ററേനിയൻ മേഖലയിൽ ഗ്രീസിനുള്ള തന്ത്രപ്രധാനമായ സ്ഥാനം പരിഗണിക്കുമ്പോൾ, ഇന്ത്യയുടെ ആയുധങ്ങൾ അവിടെ വിന്യസിക്കപ്പെടുന്നത് ആഗോള പ്രതിരോധ ഭൂപടത്തിൽ ഇന്ത്യയുടെ പദവി ഉയർത്തും. വരും ദിവസങ്ങളിൽ ഗ്രീസുമായി ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.










Discussion about this post