ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം നൽകുന്നതിനെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എതിർക്കണമെന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. യുവതി പ്രവേശനം അനുവദിക്കാമെന്ന മുൻ നിലപാട് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും അടിയന്തരമായി തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെയോ രാഷ്ട്രീയത്തെയോ ഈ വിഷയവുമായി കൂട്ടിക്കുഴയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ എൻഎസ്എസ് എന്നും ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇതുവരെ രേഖാമൂലം ഉറപ്പൊന്നും നൽകിയിട്ടില്ല. എങ്കിലും നിലവിൽ ശബരിമലയിൽ പഴയ ആചാര രീതികൾ തുടരുന്ന സാഹചര്യത്തിൽ സർക്കാരിൽ പ്രതീക്ഷയുണ്ടെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്നും നീതിപൂർവ്വമായ തീരുമാനമുണ്ടാകുമെന്നാണ് എൻഎസ്എസ് കരുതുന്നത്. പുരോഗമന ചിന്തയെന്നാൽ അത് വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർക്കലല്ല. പാരമ്പര്യമായി തുടർന്നുപോരുന്ന വിശ്വാസങ്ങളെ ഹനിക്കുന്ന നീക്കങ്ങളിൽ നിന്ന് ഭരണകൂടങ്ങൾ പിന്മാറണം. ശബരിമലയിലെ ആചാര ലംഘനത്തിനെതിരെ വിശ്വാസികൾ നടത്തിയ നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട് എടുത്ത കേസുകൾ പിൻവലിക്കണമെന്ന് നേരത്തെ തന്നെ സർക്കാരിനോട് എൻഎസ്എസ് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഒരു വിഭാഗം ആളുകളെയെങ്കിലും കുറ്റവിമുക്തരാക്കുന്നുണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും അദ്ദേഹം വ്യക്തമാക്കി.













Discussion about this post