നിർമ്മിത ബുദ്ധി (AI) മനുഷ്യപുരോഗതിക്കായി ഉപയോഗിക്കുമ്പോഴും അതിന്റെ അപകടസാധ്യതകളെക്കുറിച്ച് ലോകരാജ്യങ്ങൾക്ക് കർശന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടക്കുന്ന ഭാരതത്തിന്റെ കന്നി എഐ ഇംപാക്ട് സമിറ്റിൽ സംസാരിക്കവെയാണ് ഡീപ് ഫേക്കുകൾ (Deepfakes) ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് പ്രധാനമന്ത്രി തുറന്നുപറഞ്ഞത്. സാങ്കേതികവിദ്യയുടെ വളർച്ചയിൽ മനുഷ്യൻ വെറുമൊരു അസംസ്‌കൃത വസ്തുവോ ഡാറ്റാ പോയിന്റോ ആയി മാറാൻ അനുവദിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രധാനമന്ത്രിയുടെ ഈ ആശങ്കയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു എന്നത് ശ്രദ്ധേയമാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കുറച്ച് ആളുകളുടെ കൈകളിൽ മാത്രം ഒതുങ്ങിനിൽക്കാതെ ജനാധിപത്യവൽക്കരിക്കപ്പെടണമെന്നാണ് (Democratisation) ഭാരതത്തിന്റെ നിലപാടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ സമൂഹത്തിലെ സാധാരണക്കാരിലേക്ക് എത്തണം. എഐ വിപ്ലവത്തിൽ ഭാരതം ഒരു ആഗോള ശക്തിയായി മാറുന്നത് രാജ്യത്തിന് വലിയ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ധരെയും ഭരണാധികാരികളെയും 140 കോടി ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ഉച്ചകോടിയിലേക്ക് സ്വാഗതം ചെയ്തു. എഐ മേഖലയിലെ കുതിച്ചുചാട്ടം മനുഷ്യകേന്ദ്രീകൃതമായിരിക്കണം എന്ന ഭാരതത്തിന്റെ നിലപാട് ആഗോളതലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഡീപ് ഫേക്കുകൾ തടയുന്നതിനും എഐയുടെ ഉത്തരവാദിത്തപരമായ ഉപയോഗം ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ ഏകോപിതമായ നീക്കം വേണമെന്നും മോദി ആവശ്യപ്പെട്ടു.












Discussion about this post