ഇന്ത്യയുമായുള്ള 114 റഫാൽ യുദ്ധവിമാന കരാറിനെതിരെ ഉയരുന്ന വിമർശനങ്ങളെ തള്ളി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ഡൽഹിയിൽ നടക്കുന്ന ‘എഐ ഇംപാക്ട് സമ്മിറ്റ് 2026’-ൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് റഫാൽ ഇടപാടിനെ ശക്തമായി പ്രതിരോധിച്ചത്. റഫാൽ വിമാനങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുക മാത്രമല്ല, ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തെ പുതിയ തലത്തിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 3.25 ലക്ഷം കോടി രൂപയുടെ ഈ ബൃഹദ് കരാർ ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മാക്രോൺ കൂട്ടിച്ചേർത്തു.
റഫാൽ ഇടപാടിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ വിപുലീകരണത്തിന്റെ ഘട്ടത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ആവശ്യപ്പെട്ട 114 വിമാനങ്ങൾ സംയുക്തമായി നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ പുരോഗമിക്കുകയാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) ഈ കരാറിന് പച്ചക്കൊടി കാട്ടിയത് മക്രോണിന്റെ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ്. ടാറ്റ-എയർബസ് ഇടപാട് പോലെ, റഫാലിന്റെ നിർമ്മാണത്തിലും പരമാവധി ഇന്ത്യൻ ഘടകങ്ങൾ ഉൾപ്പെടുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം ഉറപ്പുനൽകി. “ഇന്ത്യയും ഫ്രാൻസും തമ്മിലുള്ളത് വെറുമൊരു പങ്കാളിത്തമല്ല, അത് സവിശേഷമായ ആഗോള തന്ത്രപരമായ പങ്കാളിത്തമാണ്,” മക്രോൺ പറഞ്ഞു.
മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, സാങ്കേതികവിദ്യ, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലായി ഇരുപതിലധികം കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. ഹാമർ മിസൈലുകളുടെ നിർമ്മാണവും എച്ച്-125 ഹെലികോപ്റ്റർ അസംബ്ലി ലൈനും ഇന്ത്യയിൽ സ്ഥാപിക്കാൻ ധാരണയായിട്ടുണ്ട്. അന്തർവാഹിനികളുടെ നിർമ്മാണത്തിലും സമാനമായ സഹകരണം ഉണ്ടാകുമെന്ന് മക്രോൺ പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനിടെ, ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് താൻ നടത്തിയ പരാമർശങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങളെയും അദ്ദേഹം തള്ളി. വിദ്വേഷം പടർത്തുന്ന ഉള്ളടക്കങ്ങളെ സ്വാതന്ത്ര്യത്തിന്റെ പേരിൽ അനുവദിക്കുന്നത് വന്യമായ അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മക്രോൺ ഇന്ന് മടങ്ങും.











Discussion about this post