ന്യൂഡൽഹി : യുഎസ് നേതൃത്വത്തിലുള്ള സഖ്യമായ പാക്സ് സിലിക്കയിൽ ചേരുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവച്ചു. എഐ, ടെക് സുരക്ഷ എന്നിവയിൽ യുഎസുമായും സഖ്യകക്ഷികളുമായും ഒന്നിച്ച് പ്രവർത്തിക്കാൻ ഈ കരാർ വഴി സാധ്യമാകും. സാങ്കേതികവിദ്യ, വ്യാപാരം, ദേശീയ സുരക്ഷ എന്നിവയ്ക്ക് നിർണായകമായ ഒരു കരാർ ആണിത്. പാക്സ് സിലിക്കയിൽ ചേരുന്നത്, അപൂർവ ഭൂമി ഇറക്കുമതിക്കായി ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും ഇന്ത്യയെ സഹായിക്കും.
ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ, യുഎസ് സെക്രട്ടറി ജേക്കബ് ഹെൽബർഗ്, ഇന്ത്യയുടെ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ ഈ കരാറിൽ ഒപ്പുവെക്കുന്ന വേളയിൽ പങ്കെടുത്തു. സുരക്ഷിതമായ രീതിയിൽ AI സാങ്കേതികവിദ്യ വികസിപ്പിക്കുക, നിർണായക വസ്തുക്കളുടെയും വിഭവങ്ങളുടെയും വിതരണ ശൃംഖല വിശ്വസനീയമാക്കുക, സഖ്യകക്ഷി രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക സുരക്ഷ വർദ്ധിപ്പിക്കുക എന്നിവയാണ് ഈ കരാർ വഴി ഇന്ത്യ ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രിട്ടൻ, യുഎഇ, സിംഗപ്പൂർ, ഇസ്രായേൽ, ഖത്തർ, ഗ്രീസ് എന്നീ രാജ്യങ്ങളും പാക്സ്-സിലിക്ക കരാറിൽ ഒപ്പ് വച്ചിട്ടുണ്ട്. കാനഡ, യൂറോപ്യൻ യൂണിയൻ, നെതർലാൻഡ്‌സ്, തായ്‌വാൻ എന്നീ രാജ്യങ്ങളും പാക്സ്-സിലിക്കയിൽ പങ്കാളികളായിട്ടുണ്ട്.
AI ഗവേഷണത്തിലും നവീകരണത്തിലും സഹകരണം,
പുതിയ സാങ്കേതികവിദ്യയിലേക്കുള്ള മികച്ച പ്രവേശനം, നിർണായക ധാതുക്കളുടെയും ചിപ്പുകളുടെയും സുരക്ഷിതമായ വിതരണം, അമേരിക്കയുമായും സഖ്യകക്ഷികളുമായും ശക്തമായ ബന്ധം എന്നിവയും പാക്സ്-സിലിക്ക കരാർ വഴി രാജ്യത്തിന് സ്വന്തമാകുന്നതാണ്. ഇത് ഇന്ത്യയുടെ ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ വ്യവസായത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്.












Discussion about this post