കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ നമ്മുടെയെല്ലാം ജീവിതശൈലി വലിയ രീതിയിൽ മാറിമറിഞ്ഞു. ജോലി ചെയ്യാനും പഠിക്കാനും വിനോദങ്ങൾക്കുമെല്ലാം നമ്മൾ കൂടുതൽ സമയവും വീടുകൾക്കോ ഓഫീസുകൾക്കോ ഉള്ളിലാണ് ചെലവഴിക്കുന്നത്. കമ്പ്യൂട്ടർ സ്ക്രീനുകൾക്ക് മുന്നിലുള്ള ജോലികളും, കുട്ടികളുടെ ഓൺലൈൻ പഠനവുമെല്ലാം ഇതിന്റെ ആക്കം കൂട്ടി. പ്രകൃതിയോടും സൂര്യപ്രകാശത്തോടുമുള്ള നമ്മുടെ സമ്പർക്കം വളരെ കുറഞ്ഞുപോയിരിക്കുന്നു.
ഈ ‘ഇൻഡോർ ലൈഫ്സ്റ്റൈൽ’ പുതിയ തലമുറയിൽ മയോപ്പിയ അഥവാ അടുത്തീർച്ച (അടുത്തുള്ളവ വ്യക്തമായി കാണാനും അകലെയുള്ളവ മങ്ങിക്കാണാനും ഇടയാക്കുന്ന അവസ്ഥ) എന്ന കാഴ്ചപ്രശ്നം വൻതോതിൽ വർദ്ധിപ്പിക്കുന്നതായി ചെന്നൈ ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഒഫ്താൽമോളജിസ്റ്റ് ഡോ. ശർമ്മിഭാരതി വ്യക്തമാക്കുന്നു.
കണ്ണിലെ ലെൻസിന്റെ വക്രത കൂടുകയോ കണ്ണിലെ ഗോളത്തിന്റെ നീളം കൂടുകയോ ചെയ്യുമ്പോഴാണ് മയോപ്പിയ ഉണ്ടാകുന്നത്. ഇത് ജനിതക കാരണങ്ങളാൽ ഉണ്ടാകാമെങ്കിലും, നിലവിലെ ജീവിതശൈലി ഇതിനെ ഗുരുതരമാക്കുന്നു.
സൂര്യപ്രകാശവും മയോപ്പിയയും തമ്മിലുള്ള ബന്ധം എന്ത്?
കുട്ടികൾ കൂടുതൽ സമയം വീടിനുള്ളിൽ ഇരുന്ന് ടിവിയോ മൊബൈലോ കാണുമ്പോൾ അവർക്ക് സൂര്യപ്രകാശം ലഭിക്കാനുള്ള അവസരങ്ങൾ ഇല്ലാതാകുന്നു. പഠനങ്ങൾ അനുസരിച്ച്, പുറത്തുപോയി സമയം ചെലവഴിക്കുന്നത് ശരീരത്തിൽ ‘ഡോപമിൻ’
എന്ന ഹോർമോണിന്റെ ഉത്പാദനം കൂട്ടും. ഈ ഡോപമിൻ കണ്ണിലെ ഗോളത്തിന്റെ നീളം അമിതമായി കൂടുന്നത് തടയുകയും മയോപ്പിയ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. സൂര്യപ്രകാശം ഏൽക്കാത്ത കുട്ടികളിൽ ഈ സംരക്ഷണം നഷ്ടപ്പെടുന്നു.
പഠനവും ഡിജിറ്റൽ ജോലികളും പൂർണ്ണമായി ഒഴിവാക്കാൻ കഴിയില്ലെങ്കിലും ചില ചെറിയ ജീവിതശൈലി മാറ്റങ്ങളിലൂടെ ഈ പ്രശ്നത്തെ പ്രതിരോധിക്കാം. ദിവസവും 1 മുതൽ 2 മണിക്കൂർ വരെ കുട്ടികൾ പുറത്തുപോയി കളിക്കുകയോ സമയം ചെലവഴിക്കുകയോ ചെയ്യുന്നത് മയോപ്പിയ സാധ്യത വലിയ തോതിൽ കുറയ്ക്കും. നേരിട്ട് വെയിൽ കൊണ്ടില്ലെങ്കിലും മരത്തണലിലോ മറ്റോ നിൽക്കുന്നത് വഴി ആവശ്യത്തിന് സൂര്യപ്രകാശം ശരീരത്തിന് ലഭിക്കും.
തുടർച്ചയായി സ്ക്രീനുകളിലേക്ക് നോക്കാതെ കൃത്യമായ ഇടവേളകളിൽ കണ്ണിന് വിശ്രമം നൽകുക. വായിക്കുന്ന അകലം: പുസ്തകങ്ങളോ ഫോണോ വായിക്കുമ്പോൾ കണ്ണിനോട് വളരെ അടുപ്പിച്ചു വെക്കാതെ കൃത്യമായ അകലം പാലിക്കുക. വീടിനുള്ളിൽ ഇരുന്ന് ജോലി ചെയ്യുമ്പോഴും പഠിക്കുമ്പോഴും മുറിയിൽ ആവശ്യത്തിന് വെളിച്ചമുണ്ടെന്ന് ഉറപ്പുവരുത്തുക.
കുട്ടികളുടെ കണ്ണ് കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കാണിച്ച് പരിശോധിപ്പിക്കുക. സ്ക്രീനുകൾക്ക് മുന്നിലെ സമയം പരിമിതപ്പെടുത്താനും, കുട്ടികളെ പ്രകൃതിയോടും ഔട്ട്ഡോർ ഗെയിമുകളോടും അടുപ്പിക്കാനും മാതാപിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മുൻകൈ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.












