തലസ്ഥാന നഗരമായ ഡൽഹിയിൽ ലഷ്കറെ തൊയ്ബ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നു എന്ന ഇന്റലിജൻസ് മുന്നറിയിപ്പിന് പിന്നാലെ രാജ്യം അതീവ ജാഗ്രതയിൽ. ഇതിനിടെ പഞ്ചാബിലും ജമ്മു കശ്മീരിലും സ്ഫോടകവസ്തുക്കൾ (IED) കണ്ടെടുത്തത് സുരക്ഷാ ഏജൻസികളെ ആശങ്കയിലാഴ്ത്തി. ഡൽഹിയിലെ ഭീഷണിയുമായി ഇതിന് നേരിട്ട് ബന്ധമുണ്ടോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഒരേസമയം വിവിധയിടങ്ങളിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നത് ഗൗരവകരമായ സാഹചര്യമാണ് വിരൽചൂണ്ടുന്നത്.
അമൃത്സറിലെ റയ പോലീസ് പോസ്റ്റിന് സമീപം സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ ബാഗിലാണ് ഐഇഡി ഉണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു കണ്ടെത്തിയത്. ഉടൻ തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ഇത് നിർവീര്യമാക്കി. അമൃത്സർ എസ്എസ്പി സൊഹൈൽ ഖാസിം മിറിന്റെ നേതൃത്വത്തിൽ പ്രദേശത്ത് വലിയ സുരക്ഷാ പരിശോധനയാണ് നടക്കുന്നത്. അതിർത്തി കടന്നുള്ള ലഹരി-ആയുധ കടത്ത് വ്യാപകമായ പഞ്ചാബിൽ ഇത്തരമൊരു സ്ഫോടകവസ്തു കണ്ടെത്തിയത് പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്.
അതേസമയം, ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലുള്ള സഫാപോരയിലും സ്ഫോടകവസ്തു കണ്ടെടുത്തു. സൈന്യത്തിന്റെയും ജമ്മു കശ്മീർ പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് ഐഇഡി കണ്ടെത്തിയത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ബോംബ് ഡിസ്‌പോസൽ സ്ക്വാഡ് ഇത് സുരക്ഷിതമായി നിർവീര്യമാക്കി. വടക്കൻ കശ്മീരിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കണ്ടെത്തുന്നത് മൂന്നാമത്തെ ഐഇഡിയാണിത്. വ്യാഴാഴ്ച തങ്‌മാർഗ് റോഡിലും ബാരാമുള്ളയിലും സമാനമായ രീതിയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിരുന്നു. വിനോദസഞ്ചാരികളും സൈനിക വാഹനങ്ങളും കടന്നുപോകുന്ന പാതകളിൽ സ്ഫോടനം നടത്തി ഭീതി പടർത്താനാണ് ഭീകരരുടെ നീക്കമെന്ന് സൈന്യം കരുതുന്നു.
ഡൽഹിയിലെ ചെങ്കോട്ടയും പ്രധാന ക്ഷേത്രങ്ങളും ലക്ഷ്യമിട്ട് ലഷ്കറെ തൊയ്ബ സ്ഫോടനത്തിന് പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചാബിലും കശ്മീരിലും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. രാജ്യത്തുടനീളം റെയിൽവേ സ്റ്റേഷനുകൾ, ആരാധനാലയങ്ങൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ കണ്ടാൽ ഉടൻ പോലീസിനെ അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.












Discussion about this post