മെട്രോ പില്ലറിന് മുകളിൽ ഒരാഴ്ചയായി ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന പൂച്ചക്കുട്ടിയെ രക്ഷിക്കാൻ കൊച്ചി മെട്രോ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. കൊച്ചി മെട്രോയുടെ 385-ാം നമ്പർ പില്ലറിന് മുകളിലാണ് പൂച്ച കുടുങ്ങിക്കിടക്കുന്നത്. പില്ലറിന് മുകളിൽ അവശനായി കിടക്കുന്ന പൂച്ചയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മൃഗസ്നേഹികളും റെസ്‌ക്യൂ ടീമും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പൂച്ചയുടെ ജീവൻ രക്ഷിക്കാൻ ട്രെയിൻ സർവീസ് താൽക്കാലികമായി നിർത്തിവെക്കാൻ അധികൃതർ തീരുമാനിച്ചത്.
പില്ലറിന് മുകളിൽ പൂച്ചയെ കണ്ട ആദ്യ ദിവസങ്ങളിൽ സമീപത്തെ ഓട്ടോ തൊഴിലാളികളും മെട്രോ ഉദ്യോഗസ്ഥരും പൂച്ചയ്ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു നൽകിയിരുന്നു. മെട്രോ ട്രാക്ക് വഴി ഉദ്യോഗസ്ഥർ നൽകുന്ന ഭക്ഷണം പൂച്ച കഴിക്കുന്നുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പൂച്ചയെ പുറത്ത് കാണാത്തത് ആശങ്ക വർദ്ധിപ്പിക്കുകയായിരുന്നു. മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയിലെ കഥാപാത്രത്തെ ഓർമ്മിപ്പിക്കും വിധം ഉയരത്തിൽ കുടുങ്ങിയതിനാലാണ് സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ പൂച്ചയ്ക്ക് സുഭാഷ് എന്ന് പേരിട്ടത്.
ഗാന്ധിനഗറിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും അനിമൽ റെസ്‌ക്യൂ ടീമും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആദ്യം പില്ലറിന് സമീപം പരിശോധന നടത്തിയെങ്കിലും പൂച്ചയെ കണ്ടെത്താനായിരുന്നില്ല. മെട്രോ സർവീസുകൾ അവസാനിച്ച ശേഷം രാത്രിയിൽ വൈദ്യുതി ലൈൻ ഓഫ് ചെയ്ത് രക്ഷാപ്രവർത്തനം നടത്താനായിരുന്നു ആദ്യഘട്ടത്തിൽ ആലോചിച്ചിരുന്നത്. എന്നാൽ ഒരാഴ്ചയായി പട്ടിണി കിടക്കുന്ന പൂച്ച ഏതുനിമിഷവും താഴെ വീഴാവുന്ന തരത്തിൽ തളർന്ന നിലയിലായതിനാൽ ദൗത്യം ഉടൻ വേണമെന്ന ആവശ്യം ശക്തമായി. തുടർന്നാണ് മെട്രോ സർവീസുകൾ തടസ്സപ്പെടുത്തിക്കൊണ്ടുള്ള അടിയന്തര നീക്കം.
രക്ഷാദൗത്യത്തിനിടെ ഫയർഫോഴ്‌സിന്റെ ഹൈഡ്രോളിക് ലിഫ്റ്റ് തകരാറിലായത് നിലവിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പില്ലറിന് മുകളിലേക്ക് ലിഫ്റ്റ് ഉയർത്താൻ കഴിയാത്തതിനെ തുടർന്ന് ദൗത്യം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പകരം മറ്റൊരു വാഹനം എത്തിച്ചാൽ മാത്രമേ പൂച്ചയെ സുരക്ഷിതമായി താഴെയിറക്കാൻ കഴിയൂ. അവശനിലയിലായ പൂച്ചയുടെ ജീവൻ എത്രയും വേഗം രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.











Discussion about this post