ലഖ്‌നൗ : ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദിനെതിരെ പോക്സോ കേസെടുത്ത് കോടതി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തിൽ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പ്രയാഗ്‌രാജിലെ പ്രത്യേക പോക്സോ കോടതി ശനിയാഴ്ച പോലീസിനോട് നിർദ്ദേശിച്ചു. പ്രയാഗ്‌രാജ് പോലീസ് കമ്മീഷണർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷം പ്രത്യേക ജഡ്ജി (പോക്സോ ആക്ട്) വിനോദ് കുമാർ ചൗരസ്യയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അവിമുക്തേശ്വരാനന്ദ്, അദ്ദേഹത്തിന്റെ ശിഷ്യൻ മുകുന്ദാനന്ദ്, തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് രണ്ട് വ്യക്തികൾ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി രൂക്ഷമായ വാക്കു തർക്കങ്ങൾ നടത്തിയിരുന്ന വ്യക്തിയാണ് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ്.
മാഘമേളയ്ക്കിടെ പ്രയാഗ്‌രാജിലെ സംഗമത്തിൽ പുണ്യസ്‌നാനം നടത്തുന്നതിൽ നിന്നും യോഗി സർക്കാർ തന്നെ തടഞ്ഞു എന്ന് ഈ ശങ്കരാചാര്യ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന്, യോഗി ആദിത്യനാഥും ശങ്കരാചാര്യരും തമ്മിൽ രൂക്ഷമായ വാഗ്വാദത്തിലേക്ക് കാര്യങ്ങൾ നീങ്ങി. രാമായണത്തിലെ ഒരു രാക്ഷസൻ ഹനുമാനെ കബളിപ്പിക്കാൻ സന്യാസിയുടെ വേഷം ധരിച്ചെത്തിയെന്ന് പരാമർശിച്ചുകൊണ്ട്, ശങ്കരാചാര്യരുടെ പേര് പരാമർശിക്കാതെ മുഖ്യമന്ത്രി ജനങ്ങൾക്ക് ‘കാലനേമി’യെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ഇതിൽ പ്രകോപിതനായ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് യോഗി ആദിത്യനാഥ് ഇപ്പോൾ ഒരു രാഷ്ട്രീയക്കാരനാണെന്നും മതപരമായ കാര്യങ്ങളിൽ ഇടപെടരുതെന്നും വിമർശനം ഉന്നയിച്ചിരുന്നു.
ജഗദ്ഗുരു രാമഭദ്രാചാര്യരുടെ ശിഷ്യനായ അശുതോഷ് ബ്രഹ്മചാരി മഹാരാജാണ് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദിനെതിരെ പ്രത്യേക പോക്സോ കോടതിയിൽ പരാതി നൽകിയത്. അദ്ദേഹം രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെ കോടതിയിൽ ഹാജരാക്കി, അവരുടെ മൊഴികൾ രേഖപ്പെടുത്തി. ശങ്കരാചാര്യ ക്യാമ്പിന് കീഴിലുള്ള ഒരു ഗുരുകുലത്തിലാണ് പീഡനം നടന്നതെന്ന് പരാതിക്കാരൻ ആരോപിച്ചു.











Discussion about this post