അഫ്ഗാൻ അതിർത്തിക്കുള്ളിലേക്ക് കടന്നുകയറി പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിനെതിരെ ശക്തമായ താക്കീതുമായി താലിബാൻ ഭരണകൂടം. പാകിസ്താൻ അതിർത്തി ലംഘിച്ചുവെന്നും ഇതിന് തക്കസമയത്ത് കൃത്യമായ മറുപടി നൽകുമെന്നും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം എക്സിലൂടെ (X) അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും അയൽപക്ക ബന്ധങ്ങളുടെയും നഗ്നമായ ലംഘനമാണ് പാകിസ്താൻ നടത്തിയിരിക്കുന്നത്. പാകിസ്താന്റെ ഭാഗത്തുണ്ടാകുന്ന ആഭ്യന്തര സുരക്ഷാ പരാജയങ്ങളും രഹസ്യാന്വേഷണ പാളിച്ചകളും മറച്ചുവെക്കാനാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്നും അഫ്ഗാനിസ്ഥാൻ തുറന്നടിച്ചു.
ഞായറാഴ്ച പുലർച്ചെയാണ് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അഫ്ഗാൻ മണ്ണിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയത്. എന്നാൽ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഭീകരരല്ലെന്നും സ്ത്രീകളും കുട്ടികളും അടക്കമുള്ള സാധാരണക്കാരാണെന്നും അഫ്ഗാൻ മന്ത്രാലയം വ്യക്തമാക്കി. ദേശീയ സ്ഥാപനങ്ങൾക്കും മതകേന്ദ്രങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ഇസ്ലാമിക മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, റംസാൻ മാസത്തിലുണ്ടായ ചാവേർ സ്ഫോടനങ്ങൾ ഉൾപ്പെടെ പാകിസ്താനിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തത് അഫ്ഗാൻ മണ്ണിൽ നിന്നാണെന്നാണ് പാകിസ്താൻ്റെ വാദം.
പാകിസ്താൻ താലിബാൻ (TTP), ഐഎസ് ഖൊറാസാൻ എന്നീ ഭീകര സംഘടനകളുടെ ഏഴ് കേന്ദ്രങ്ങളിലാണ് പാകിസ്താൻ ‘ഇന്റലിജൻസ് അധിഷ്ഠിത’ ആക്രമണം നടത്തിയത്. ഇതിന് കൃത്യമായ തെളിവുണ്ടെന്നും പാകിസ്താൻ അവകാശപ്പെടുന്നു. ശനിയാഴ്ച ബന്നൂവിൽ സുരക്ഷാ സേനയ്ക്ക് നേരെ നടന്ന ചാവേർ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടത് വലിയ പ്രകോപനത്തിന് കാരണമായിരുന്നു. അഫ്ഗാൻ ഭരിക്കുന്ന താലിബാൻ ഭീകരർക്ക് ഒത്താശ നൽകുന്നുവെന്നാണ് പാകിസ്താന്റെ പ്രധാന ആരോപണം. എന്നാൽ തങ്ങളുടെ മണ്ണ് ഭീകരവാദത്തിനായി വിട്ടുനൽകില്ലെന്ന് അഫ്ഗാൻ ആവർത്തിക്കുന്നു.
സൗദി അറേബ്യയുടെ മധ്യസ്ഥതയിൽ തടവിലാക്കിയ മൂന്ന് പാക് സൈനികരെ വിട്ടയച്ച് ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും അതിർത്തി സംഘർഷഭരിതമാകുന്നത്. 2,600 കിലോമീറ്റർ നീളമുള്ള അതിർത്തിയിൽ പലയിടങ്ങളിലും സംഘർഷം മൂലം വ്യാപാര പാതകൾ അടച്ച നിലയിലാണ്. കഴിഞ്ഞ ഒക്ടോബറിൽ ഉണ്ടായ കനത്ത ഏറ്റുമുട്ടലിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു. നിലവിലെ വ്യോമാക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ഒരു ‘കണക്കുകൂട്ടിയ പ്രതികരണം’ (Calculated Response) അഫ്ഗാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന മുന്നറിയിപ്പ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തിയിട്ടുണ്ട്.












Discussion about this post