ശ്രീനഗർ: ജമ്മു കാശ്മീരിലെ കിഷ്ത്വാർ ജില്ലയിലുള്ള ചാത്രൂ വനമേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ കനത്ത ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഞായറാഴ്ച പുലർച്ചെ ആരംഭിച്ച വെടിവെപ്പിൽ പാകിസ്താൻ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടന ജെയ്ഷെ മുഹമ്മദിന്റെ (JeM) ഒരു മുതിർന്ന കമാൻഡർ സൈന്യത്തിന്റെ വലയിലായതായാണ് വിവരം. അതീവ ദുർഘടമായതും മഞ്ഞുമൂടിയതുമായ വനത്തിനുള്ളിൽ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് ഇനിയും രണ്ട് ഭീകരർ കൂടി ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സുരക്ഷാ ഏജൻസികളുടെ നിഗമനം.
രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് ലഭിച്ച കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സൈന്യം, ജമ്മു കാശ്മീർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG), സിആർപിഎഫ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്. കഴിഞ്ഞ 15 ദിവസമായി ഈ മേഖലയിൽ സൈന്യത്തിന്റെ കനത്ത തിരച്ചിൽ നടന്നുവരികയായിരുന്നു. ഇതിനിടെയാണ് ഭീകരരുടെ ഒളിത്താവളം സൈന്യം കണ്ടെത്തിയത്. സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർത്തതോടെയാണ് പ്രദേശം യുദ്ധക്കളമായി മാറിയത്. ഭീകരർ ഒളിച്ചിരിക്കുന്ന ഭാഗത്തേക്ക് കൂടുതൽ സൈനിക സന്നാഹത്തെ ഹെലികോപ്റ്റർ മാർഗ്ഗം എത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസവും ചാത്രൂ വനമേഖലയിൽ അരഡസനോളം വെടിവെപ്പുകൾ നടന്നിരുന്നു. അന്ന് നടന്ന ഏറ്റുമുട്ടലിൽ ഒരു ഇന്ത്യൻ സൈനികനും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ മേഖലയിൽ ഭീകരർ വീണ്ടും തമ്പടിക്കാൻ ശ്രമിക്കുന്നത്. അതിർത്തി കടന്നെത്തിയ ഭീകരർക്ക് പ്രാദേശികമായി സഹായം ലഭിക്കുന്നുണ്ടോ എന്ന കാര്യവും സൈന്യം പരിശോധിക്കുന്നുണ്ട്. മഞ്ഞുവീഴ്ച കനത്തതോടെ ഭീകരർ ഗുഹകളിലോ വനത്തിനുള്ളിലെ സ്വാഭാവിക താവളങ്ങളിലോ ഒളിച്ചിരിക്കാനാണ് സാധ്യതയെന്നും സൈന്യം വിലയിരുത്തുന്നു.
കിഷ്ത്വാറിലെ മലനിരകളിൽ വെടിവെപ്പ് തുടരുന്ന സാഹചര്യത്തിൽ സമീപത്തെ ഗ്രാമങ്ങൾ പൂർണ്ണമായും സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്. ജമ്മു മേഖലയിൽ ഭീകരർ നുഴഞ്ഞുകയറാനുള്ള സാധ്യത കണക്കിലെടുത്ത് ‘ഓപ്പറേഷൻ സർവ്ശക്തി’യുടെ ഭാഗമായി വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജെയ്ഷെ മുഹമ്മദ് കമാൻഡറെ ജീവനോടെ പിടികൂടാനോ വധിക്കാനോ സാധിച്ചാൽ അത് ഭീകരവിരുദ്ധ പോരാട്ടത്തിൽ വലിയൊരു നേട്ടമാകുമെന്നാണ് വിലയിരുത്തൽ.











Discussion about this post