അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവൻ നൽകി മരണത്തിന് മുകളിലൂടെ പറന്നുയർന്ന കുഞ്ഞുമാലാഖ ആലിൻ ഷെറിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്തി’ന്റെ 131-ാം പതിപ്പിലാണ് കേരളത്തിന്റെ നൊമ്പരമായ ആലിനെയും ആ വലിയ മനസ്സിന് ഉടമകളായ മാതാപിതാക്കളെയും പ്രധാനമന്ത്രി ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയത്. ആലിന്റെ വേർപാട് നൽകിയ തീരാവേദനയ്ക്കിടയിലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ധീരമായ തീരുമാനമെടുത്ത ആ രക്ഷിതാക്കളെ ആദരവോടെ നമിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നു ആലിൻ എന്നും, ഒട്ടേറെ സ്വപ്നങ്ങൾ ബാക്കിവെച്ചാണ് ആ കുഞ്ഞ് വിടപറഞ്ഞതെന്നും പ്രധാനമന്ത്രി ഓർമ്മിച്ചു. “സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്നത് മാതാപിതാക്കൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വേദനയാണ്. ആ വലിയ ദുഃഖത്തിനിടയിലും തങ്ങളുടെ കുഞ്ഞ് മറ്റുള്ളവരിലൂടെ ജീവിക്കട്ടെ എന്ന് ആ മാതാപിതാക്കൾ തീരുമാനിച്ചു. ആലിന്റെ അവയവങ്ങൾ നാലുപേർക്കാണ് ജീവന്റെ വെളിച്ചം നൽകിയത്. ആലിന്റെ പേര് എന്നെന്നും ഓർമ്മിക്കപ്പെടും. ആ കുട്ടിയുടെ ത്യാഗം അവയവദാന രംഗത്ത് രാജ്യത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്,” പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസമാണ് അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തെ തുടർന്ന് ആലിൻ ഷെറിൻ മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന്റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചതിന് പിന്നാലെ, മറ്റൊന്നിനും ആലോചിക്കാതെ അവയവദാനത്തിന് തയ്യാറാണെന്ന് മാതാപിതാക്കൾ അറിയിക്കുകയായിരുന്നു. കേരളത്തിൽ വലിയ ചർച്ചയായ ഈ സംഭവം ഇപ്പോൾ പ്രധാനമന്ത്രിയുടെ വാക്കുകളിലൂടെ ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്. വികസിത ഭാരതത്തിന്റെ കരുത്ത് ഇത്തരം മാനവികമായ മൂല്യങ്ങളാണെന്നും ആലിൻ ഷെറിനെപ്പോലുള്ളവർ ഭാരതീയരുടെ ഹൃദയത്തിൽ എന്നും ജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













Discussion about this post