അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക സൂപ്പർ-8 പോരാട്ടത്തിനിടയിൽ ഡഗ്-ഔട്ടിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഹെഡ് കോച്ച് ഗൗതം ഗംഭീറും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും തമ്മിലുള്ള രസകരമായ ഒരു സംഭാഷണമാണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചകൾക്ക് വഴിമാറുന്നത്.
മത്സരത്തിനിടയിൽ ഡഗ്-ഔട്ടിലിരുന്ന ഗംഭീറിനോട് ഹാർദിക് പാണ്ഡ്യ സംസാരിക്കുന്നത് ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു. ഗംഭീർ അതീവ ഗൗരവത്തോടെ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുമ്പോൾ, ഹാർദിക് പുഞ്ചിരിച്ചുകൊണ്ടാണ് അതിന് മറുപടി നൽകുന്നത്. ഒരു പ്രത്യേക ബാറ്റർക്കെതിരെയുള്ള ബൗളിംഗ് തന്ത്രത്തെക്കുറിച്ചാവാം ഇരുവരും സംസാരിച്ചതെന്ന് കരുതപ്പെടുന്നു. തന്റെ നിലപാടിൽ ഹാർദിക് ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും ഗംഭീർ അതിൽ അത്ര സംതൃപ്തനായിരുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ ഭാവങ്ങൾ സൂചിപ്പിക്കുന്നത്.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പവർപ്ലേയിൽ ഇന്ത്യ ആധിപത്യം പുലർത്തിയെങ്കിലും പിന്നീട് പ്രോട്ടീസ് തിരിച്ചടിച്ചു. 20 റൺസിനിടെ എയ്ഡൻ മർക്രം, ക്വിന്റൺ ഡി കോക്ക്, റയാൻ റിക്കൽട്ടൺ എന്നിവരെ നഷ്ടമായ ദക്ഷിണാഫ്രിക്കയെ ഡെവാൾഡ് ബ്രെവിസും ഡേവിഡ് മില്ലറും ചേർന്നാണ് കരകയറ്റിയത്. ട്രിസ്റ്റൻ സ്റ്റബ്‌സ് (24 പന്തിൽ 44), പ്രകടനവും തുണയായി. ഗംഭീറിന്റെ പരിശീലനത്തിന് കീഴിൽ ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരായ ഹോം ടെസ്റ്റ് പരമ്പരകൾ ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതിനാൽ തന്നെ സ്വന്തം മണ്ണിൽ നടക്കുന്ന ഈ ടി20 ലോകകപ്പ് ഗംഭീറിനെ സംബന്ധിച്ച് ഏറെ നിർണ്ണായകമാണ്.
— crictalk (@crictalk7) February 22, 2026












