ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യത്തെ സഹകരണ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ഭാരത് ടാക്സിയിലെ ടാക്സി ഡ്രൈവർമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. ഭാരത് ടാക്സിയെ കുറിച്ചുള്ള ഡ്രൈവർമാരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകുകയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു. മറ്റ് കമ്പനികളെപ്പോലെ വലിയ ലാഭം പിന്തുടരുന്നതിനുപകരം ഡ്രൈവർമാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതിനാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിൽ ഫെബ്രുവരി 5 ന് ആരംഭിച്ച ഭാരത് ടാക്സി സംരംഭം കേന്ദ്രസർക്കാരിന്റെയും അമുൽ, ഇഫ്കോ, നബാർഡ് എന്നിവയുടെ പിന്തുണയോടെയും പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ സഹകരണ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമാണ്. ഓൺലൈൻ ടാക്സി രംഗത്ത് ന്യായവും സുതാര്യവുമായ ഒരു പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക എന്നതാണ് ഭാരത് ടാക്സിയുടെ ലക്ഷ്യമെന്ന് അമിത് ഷാ അറിയിച്ചു. വരുമാനത്തിന്റെ 80% ഡ്രൈവർമാരിൽ തന്നെ എത്തും. കമ്മീഷനുകളില്ല, നാമമാത്രമായ അംഗത്വ ഫീസ് മാത്രമേ ഉള്ളൂ. സർജ് പ്രൈസിംഗ് ഉണ്ടാകില്ല, നിരക്കുകൾ വ്യക്തമായി നിശ്ചയിക്കും, യാത്രാക്കൂലി വരുമാനത്തിന് പുറമേ ഡ്രൈവർമാർക്ക് ലാഭവിഹിതവും ലഭിക്കും എന്നിങ്ങനെയുള്ള പ്രത്യേകതകളും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പദ്ധതി എന്ന നിലയിൽ എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തനം തുടങ്ങുന്നതിനായി അടുത്ത മൂന്നു വർഷത്തേക്ക് ഡ്രൈവർമാർ ക്ഷമയോടെ കാത്തിരിക്കണം എന്നും അമിത് ഷാ വ്യക്തമാക്കി.








