ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്ന് മാഫിയ തലവന്മാരിൽ ഒരാളായ ‘എൽ മെഞ്ചോ’ (El Mencho) എന്ന നെമീസിയോ ഒസെഗ്വേര സെർവാന്റസ് മെക്സിക്കൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരിക്കുകയാണ്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ അതീവ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മെക്സിക്കൻ സൈന്യം നടത്തിയ മിന്നൽ നീക്കത്തിലാണ് ഈ കുപ്രസിദ്ധ കുറ്റവാളി കൊല്ലപ്പെട്ടത്. എൽ മെഞ്ചോയുടെ തലയ്ക്ക് അമേരിക്ക 15 മില്യൺ ഡോളർ (ഏകദേശം 136 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഇയാളോടൊപ്പമുണ്ടായിരുന്ന നാല് അടുത്ത അനുയായികളും കൊല്ലപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
കാർട്ടലിന്റെ ആസ്ഥാനമായ ജാലിസ്‌കോ സംസ്ഥാനത്തെ തപാൽപ (Tapalpa) നഗരത്തിലാണ് നാടകീയമായ സൈനിക നടപടി നടന്നത്. മയക്കുമരുന്ന് സംഘവും സൈന്യവും തമ്മിൽ മണിക്കൂറുകൾ നീണ്ട നേരിട്ടുള്ള ഏറ്റുമുട്ടലാണ് ഉണ്ടായത്. ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരിക്കേറ്റ എൽ മെഞ്ചോയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചതെന്ന് ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു. എന്നാൽ സൈനിക നടപടിയിൽ കൂടുതൽ പേർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ഇതിന് പിന്നാലെ മെക്സിക്കോയിലെ വിവിധ നഗരങ്ങളിൽ കാർട്ടൽ അംഗങ്ങൾ വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിടുകയാണ്.
ലോകമെമ്പാടും സിന്തറ്റിക് മയക്കുമരുന്നുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന ‘ജാലിസ്‌കോ ന്യൂ ജനറേഷൻ’ (CJNG) എന്ന ഭീമൻ കാർട്ടലിന്റെ ഉടമയാണ് എൽ മെഞ്ചോ. ഏകദേശം 20,000-ത്തോളം സായുധ അംഗങ്ങളാണ് ഇയാളുടെ സംഘത്തിലുള്ളത്. എൽ മെഞ്ചോയുടെ മരണത്തോടെ മെക്സിക്കോയിൽ ആഭ്യന്തര കലാപത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. ഇതേത്തുടർന്ന് മെക്സിക്കോയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജാലിസ്‌കോ ഉൾപ്പെടെയുള്ള മേഖലകളിൽ താമസിക്കുന്നവർ വീടിന് പുറത്തിറങ്ങരുതെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും എംബസി അറിയിച്ചു. അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ മുഖ്യ സൂത്രധാരൻ കൊല്ലപ്പെട്ടത് ആഗോള ലഹരി വിരുദ്ധ പോരാട്ടത്തിലെ ഏറ്റവും വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.










